Wednesday, November 10, 2010

മഴ നനയാന്‍ കൊച്ചിയിലേക്ക് !!!

വിധു ശങ്കര്‍

കേരളക്കരയാകെ ഇളകിമറിഞ്ഞ സംഭവമായിരുന്നു കൊച്ചിയില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ ഏകദിനം വരുന്നു എന്ന വാര്‍ത്ത. ഈ ആവേശം നാട്ടില്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് എന്റെ സുഹൃത്തായ നിഖില്‍ ജോര്‍ജ് കളി കാണാന്‍ കൊച്ചിയില്‍ പോകുന്ന കാര്യം സൂചിപ്പിക്കുന്നത്. സച്ചിനെയൊക്കെ ഒന്ന് നേരിട്ട് കാണാന്‍ കഴിയുന്നതിലും വലിയ ഭാഗ്യമുണ്ടോ എന്ന ഒരേയൊരു ചോദ്യമായിരുന്നു അവന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്.. കുറേ സമയം ആലോചിച്ചതിനു ശേഷം ഞാനും അവനൊപ്പം കൊച്ചിയിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചു. എല്ലാ പദ്ധതികളും തയ്യാറായി. ഒടുവില്‍ ഞങ്ങള്‍ ഒരു നാല്‍വര്‍ സംഘം ഇവിടെ നിന്നും പുറപ്പെടാന്‍ തീരുമാനിച്ചു. ജോബി വിനീത് എന്നിവരായിരുന്നു മറ്റു രണ്ടു പേര്‍. അങ്ങനെ 300 രൂപയുടെ നാല് അപ്പര്‍ ടയര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തു.
ഒക്ടോബര്‍ പതിനേഴാം തീയതിയാണ് കളി നടക്കേണ്ടത്‌. പത്താം തീയതിയായപ്പോഴേക്കും ഞങ്ങള്‍ ആ ഞെട്ടിക്കുന്ന വാര്‍ത്ത അറിഞ്ഞു. സച്ചിനും സേവാഗും ഹര്‍ഭജനും സഹീര്‍ ഖാനും കൊച്ചി ഏകദിനത്തില്‍ പങ്കെടുക്കുനില്ല എന്നതായിരുന്നു ആ വാര്‍ത്ത. കൊഴിയില്ലാത്ത കോഴിക്കറി പോലെയായി കളിയുടെ അവസ്ഥ, ഞങ്ങളുടെ അവസ്ഥയോ... നംബറില്ലാത്ത നമ്പര്‍ പ്ലേറ്റു പോലെയും. ഇത്തരം അവസ്ഥകളൊന്നും ആര്‍ക്കും കൊടുക്കരുതേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ട് കഴിവിന്റെ പരമാവധി ചീത്തകള്‍ നിഖിലിനെ വിളിച്ചു. അതൊക്കെ കേട്ട് അവന്റെ കാതുകള്‍ മരവിച്ചു. ആര് വന്നാലും ഇല്ലെങ്കിലും അവന്‍ കളി കാണാന്‍ കൊച്ചിയിലുണ്ടായിരിക്കും എന്ന് തറപ്പിച്ചു പറഞ്ഞു.

കളിയുടെ തീയതി അടുത്ത് വന്നു, കളി കാണാനുള്ള താല്‍പര്യം കുറഞ്ഞു വന്നു, കാലവര്‍ഷം ശക്തമായി. ഒടുവില്‍ ബി.ബി.സീയുടെ ഒരു പ്രവചനം വന്നു 'കൊച്ചി ഏകദിനം മഴ മൂലം നടക്കില്ല'. യാത്ര തിരിക്കേണ്ട ദിവസം എനിക്ക് തീരെ താല്‍പര്യമില്ലതെയായി. പക്ഷെ പല കാരണങ്ങള്‍ കൊണ്ട് പതിനാറാം തീയതി ഉച്ചയ്ക്ക് ശേഷം യാത്ര തിരിക്കേണ്ടി വന്നു. പത്തനംതിട്ടയില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ തന്നെ അനുഭവങ്ങള്‍ ഒഴുകി വന്നു. ബസ്‌ തെക്കേമല എത്തിയപ്പോള്‍ റോഡില്‍ ഒരിക്കലും കാണാത്ത പോലെയുള്ള ജനത്തിരക്ക്. അപ്പോഴാണ് ഏതോ ഒരു ഉദ്ഘാടനതിനു വേണ്ടി സൂപ്പര്‍താരം സുരേഷ് ഗോപി വരുന്നു എന്ന വിവരം അറിഞ്ഞത്.!!
എന്നാല്‍ പിന്നെ പുള്ളിയെയും കൂടി കണ്ടതിനു ശേഷം യാത്ര തുടരാമെന്ന് കരുതി ഞങ്ങള്‍ അവിടെ ഇറങ്ങി. പ്രതീക്ഷിച്ചപോലെ തന്നെ സുരേഷ് ഗോപിയെ കാണാന്‍ പറ്റി, കൂടെ നടന്‍ സുധീഷുമുണ്ടായിരുന്നു. ആ ചടങ്ങ് കണ്ട ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി. ടിക്കറ്റുകളൊക്കെ എടുത്തു ട്രെയിനില്‍ കയറി. ഞങ്ങളില്‍ നാലാമനായ ജോബിയെ അവിടെവെച്ചു കണ്ടുമുട്ടാമെന്നായിരുന്നു പറഞ്ഞുവെച്ചിരുന്നത്. കണ്ണടച്ച് തുറക്കും മുന്‍പ് എറണാകുളം നോര്‍ത്തിലെത്തി. ജോബിയെയും കണ്ടുമുട്ടി ഞങ്ങള്‍ പുറത്തേക്കു നടന്നു. നിഖിലിന്റെ കടവുന്തറയുള്ള ഒരു ബന്ധു താമസിക്കുന്ന ഫ്ലാടിലായിരുന്നു താമസ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. തട്ട് കടയില്‍ നിന്നും ദോശയും സാമ്പാറും കഴിച്ചു ഞങ്ങള്‍ ഒരു ഓട്ടോ വിളിച്ചി കടവുന്തറയിലേക്ക് പോയി.

പതിവ് പോലെ അവിടെയും വളരെ താമസിച്ചായിരുന്നു കിടന്നത്. പതിനേഴാം തീയതി രാവിലെ 5:30 യോട് കൂടി തന്നെ എല്ലാവരും ഉണര്‍ന്നു. 6 :30 നു ഞങ്ങള്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടു. കളി കാണാന്‍ വന്നവരുടെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവിധം ശക്തമായി ഉണ്ടായിരുന്നു. ഒടുവില്‍ അനായാസമായി തന്നെ അപ്പര്‍ ടയറിലേക്ക് പ്രവേശിക്കാന്‍ സാധിചു. ഉള്ളിലേക്ക് കടന്നു കഴിഞ്ഞപ്പോള്‍ എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനായില്ല, എല്ലാം വ്യക്തമായി കാണാമായിരുന്നു. കളിക്കാരെ ഉറുമ്പ് ഇഴയുന്ന പോലെ മാത്രമേ കാണാന്‍ പറ്റൂ എന്ന ധാരണയായിരുന്നു എനിക്ക്, എന്നാല്‍ അങ്ങനെയല്ല എല്ലാ കളിക്കാരെയും വ്യക്തമായി തിരിച്ചറിയും വിധം കാണാം എന്ന് മനസ്സിലായി. പിന്നീടങ്ങോട്ട് മനസ്സിനെ പുളകം കൊള്ളിപ്പിക്കും വിധമുള്ള ആരവമായിരുന്നു, മലയാളികളിലും ഇത്രെയും വലിയ ക്രിക്കറ്റ്‌ പ്രേമികളുണ്ടെന്നു മനസ്സിലാക്കാന്‍ പറ്റിയ അവസരമായിരുന്നു അത്.
ഗ്രൌണ്ട് മുഴുവനും ടാര്‍പ്പാകള്‍ കൊണ്ട് മൂടിയിട്ടിരിക്കുകയായിരുന്നു. അവിടെയുള്ള ഓരോ ചലനവും എസ് എം എസ് വഴി പത്തനംതിട്ടയുള്ള സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുക എന്നതായിരുന്നു എന്റെ പ്രധാന ജോലി. വിശന്നു കാഴ്ചശക്തി കുറഞ്ഞത്‌ കാരണം ഞങ്ങള്‍ അവിടെ നിന്നും അപ്പവും മുട്ടകറിയും വാങ്ങി കഴിച്ചു. അപ്പം കഴിച്ചപ്പോള്‍ ബബിള്‍ ഗം ചവക്കുന്നത് പോലെ തോന്നി, മുട്ടകറിയില്‍ ഉപ്പും മുളകും ഇടുന്നതിനു പകരം മുളക് മാത്രമായിരുന്നു ഇട്ടിരുന്നത്. ആ ഭക്ഷണം തയ്യാറാക്കിയത് ആര് എന്ന് അറിഞ്ഞിരുന്നെങ്കില്‍ പോലീസ് അയാള്‍ക്കെതിരെ കേസ് എടുക്കുമായിരുന്നു, കാരണം അവിടെയുള്ള സെക്യൂരിറ്റി പോലീസുകാരും അതേ ഭക്ഷണം കഴിക്കുന്നത്‌ കണ്ടു. പതുക്കെ ഗ്രൌണ്ടിലുണ്ടായിരുന്ന ടാര്‍പ്പാകള്‍ മാറ്റി തുടങ്ങി, കാണികള്‍ ഇളകി മറിഞ്ഞു. അതിനിടെ അമ്പയര്‍ ബില്ലി ബൌടെന്‍ പിച്ച് പരിശോധന നടത്തുന്നത് കാണാനുള്ള ഭാഗ്യം ലഭിച്ചു. അതിനു പുറകെ തന്നെ രവി ശാസ്ത്രിയെയും ലക്ഷ്മണ്‍ ശിവരാമാകൃഷ്ണനെയും കണ്ടു. ടാര്‍പ്പാകള്‍ പൂര്‍ണ്ണമായും മാറ്റിയ നിമിഷമായിരുന്നു ബി.ബി.സീയുടെ പ്രവചനത്തിന് അര്‍ത്ഥംമുണ്ടായത്. മഴ കുറേ നേരം നിര്‍ത്താതെ പെയ്തു. അണിയറപ്പ്രവര്‍ത്തകര്‍ ഒരു മടിയും കൂടാതെ പ്രഘ്യാപിച്ചു 'മഴ മൂലം കളി നിര്‍ത്തിവെച്ചിരിക്കുന്നു'. എന്നാല്‍ എല്ലാവരുടെയും പൈസ തിരികെ നല്‍കുമെന്ന് അവര്‍ അറിയിച്ചപ്പോള്‍ കാണികള്‍ വീണ്ടും ഉഷാറായി. നിരാശരായ കുറേ ആരാധകര്‍ ഗ്രൌണ്ടിലേക്ക് കുപ്പികള്‍ വലിച്ചെറിഞ്ഞു, പക്ഷെ വല കെട്ടിയിരുന്നത് കാരണം ഒരു കുപ്പി പോലും ഗ്രൌണ്ടിലെത്തിയില്ല.

ഇനി തിരിച്ചു നാട്ടിലേക്ക് എങ്ങനെ പോകും എന്ന ചിന്തയിലായിരുന്നു ഞങ്ങള്‍. എന്തായാലും ധോനിയെയും യുവരാജിനെയും റെയിനയെയും കാണാന്‍ പറ്റി എന്നൊക്കെ വെറുതെ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ??? മഴയെ പുകഴ്ത്തി ഒരുപാട് കവികള്‍ പാടിയിട്ടുണ്ടെങ്കിലും അന്ന് മഴയ്ക്ക്‌ അനുകൂലമായി സംസാരിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. തിരികെയുള്ള യാത്രയില്‍ ഓരോ യാത്രക്കാരും ഞങ്ങളെ നോക്കി കളിയാക്കി ചിരിക്കുന്നത് പോലെ തോന്നി. പത്തനംതിട്ടയെത്തിയപ്പോള്‍ 'ഇനി ഴന നഞ്ഞാല്‍ പനി പിടിക്കും' എന്ന് പറഞ്ഞു നിഖിലും കൂട്ടരും പോയി. 'സന്ധ്യ മയങ്ങും നേരം, ചന്ത പിരിയും നേരം' എന്ന് വയലാര്‍ എഴുതിയ ഗാനത്തിന്ഇത്രെയും അര്‍ത്ഥമുണ്ട് എന്നുള്ള കാര്യം എനിക്ക് അപ്പോഴാണ്‌ മനസ്സിലായത്‌. ഞാന്‍ ബസില്‍ വന്നു ചന്തയിലിറങ്ങുന്ന സമയം സന്ധ്യയായിരുന്നു പോരാത്തതിന് എന്നെ സ്വീകരിക്കാന്‍ എന്റെ ചേട്ടന്‍മാരും സുഹൃത്തുക്കളും അവിടെ കാത്തു നില്‍ക്കുന്നുമുണ്ടായിരുന്നു. അവര്‍ക്ക് അറിയേണ്ടതായിട്ടു ഒരു കാര്യം മാത്രമേയുള്ളായിരുന്നു 'എറണാകുളത്തെ മഴയും പത്തനംതിട്ടയിലെ മഴയും തമ്മിലുള്ള വ്യത്യാസം!!!'