Saturday, December 25, 2010

സച്ചിന്‍ രെഞ്ചിക്കൊരു പെണ്ണ് വേണം

വിധു ശങ്കര്‍


അവന്‍ സച്ചിന്‍ രെഞ്ചി മാത്യു. സുമുഘനായ ഒരു ചെറുപ്പക്കാരന്‍, അത്യപൂര്‍വ്വമായി
കാണാന്‍ കഴിയുന്ന സ്വഭാവം. ഈ വ്യത്യസ്തനുമായി ബാല്യകാലം മുതല്‍ ഒന്നിച്ചു പഠിക്കാനുള്ള ഭാഗ്യമോ നിര്‍ഭാഗ്യമോ, എനിക്ക് കിട്ടിയിട്ടുണ്ട്. ഇപ്പോഴും ഞങ്ങള്‍ ഒന്നിച്ചു തന്നെയാണ് പഠിക്കുന്നത്.
അവന്‍ കലാലയത്തിലേക്ക്‌ വന്നത് തന്നെ ഒരു പ്രത്യേക ലക്‌ഷ്യം മനസ്സില്‍ വെച്ചുകൊണ്ടായിരുന്നു. ആ ലക്‌ഷ്യം മികച്ച രീതിയില്‍ പഠനം വിജയിക്കണം എന്നൊന്നുമല്ലായിരുന്നു. ഉദ്ദേശം
മറ്റൊന്നുമായിരുന്നില്ല, കാണാന്‍ കൊള്ളാവുന്ന നല്ല ഒരു പെണ്‍കുട്ടിയെ കുറച്ചു കാലം കൂടെ കൊണ്ട് നടക്കാന്‍ കണ്ടുപിടിക്കണം. പെണ്ണിന്‍റെ തൊലി വെളുത്തിരിക്കണം, മുടി കറുത്തിരിക്കണം എന്നൊക്കെ പറഞ്ഞു ചില ആവശ്യങ്ങളും അവന്‍ മനസ്സില്‍ കുറിച്ച് വെച്ചിരുന്നു. ഈ വിഷയത്തില്‍ അവന്‍ എന്നെ ഒരു ഇടനിലക്കാരനാക്കാന്‍ ശ്രമിച്ചു. പക്ഷെ എന്‍റെ ചില സംഭാഷണങ്ങള്‍ അവനെ വേറെ ഇടനിലക്കാരനെ അന്വേഷിപ്പിച്ചു.

ഒരു പെണ്‍കുട്ടിയെ കണ്ടു പ്രണയം തോന്നുക എന്നൊക്കെ കേട്ടിട്ടുണ്ട്, പക്ഷെ ഇത് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു സമീപനമായിരുന്നു. ഒരു ദിവസം എന്നെ വഴിയില്‍ വെച്ച് തടഞ്ഞു നിര്‍ത്തി പലചരക്ക് കടയിലെ കണക്ക് വിവരിക്കുന്ന പോലെ കുറേ പെണ്ണുങ്ങളുടെ പേരുകളും അവരെ കുറിച്ചുള്ള കുറേ വിവരങ്ങളും ശ്വാസം വിടാതെ പറഞ്ഞു. ഇതൊന്നും ആരും കാര്യമായി എടുത്തില്ല. പക്ഷെ എല്ലാ ധാരണകളും തെറ്റിച്ചു അവന്‍ ഒരു മുസ്ലീം യുവതിയെ കണ്ടുപിടിച്ചു. അവന്‍ ഓടി എന്നോട് വന്നു പറഞ്ഞു 'ഡാ ഞാനും ഒരു പെണ്ണിനെ കണ്ടുപിടിച്ചു'.....രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അവന്‍ വീണ്ടും എന്‍റെയടുത്ത് ഓടിയെത്തിയിട്ട് പറഞ്ഞു 'എല്ലാം ശരിയായി, അവള്‍ സമ്മതം മൂളി'. അപ്പോഴും ആരും ഒന്നും കാര്യമായി എടുത്തില്ല. അതിനു പിന്നാലെ അവന്‍ പറഞ്ഞ കാര്യം എല്ലാരും വളരെ കാര്യമായി തന്നെ എടുത്തു. 'പെണ്ണിന്‍റെ വീട്ടില്‍ ചെല്ലാമെന്നു വാക്ക് കൊടുത്തു' എന്ന് പറഞ്ഞപ്പോഴേക്കും എല്ലാവരും ഇടിവെട്ടിയ തെങ്ങുകളെ പോലെ നിന്നു. അപ്പോഴേ
ക്കും ഒരു പ്രേം നസീറിന്റെ ഭാവം അവന്‍റെ മുഖത്തു മിന്നിമറഞ്ഞു തുടങ്ങി. നീ എ
ന്‍റെ കൂടെ ഉണ്ടാകണമെന്നു പറഞ്ഞു അവന്‍ ആ ദിവസം വീട്ടിലേക്കു പോയി. പല കാരണങ്ങള്‍ പറഞ്ഞു ഒഴിയാന്‍ ശ്രമിച്ചെങ്കിലും ആ സന്ദര്‍ഭത്തിന്‍റെ സമ്മര്‍ദ്ദം കാരണം ഒടുവില്‍ കൂടെ ചെല്ലാമെന്നു സമ്മതിക്കേണ്ടി വന്നു.

ശനിയാഴ്ച ക്ലാസ്സിലെ നാല് സുഹൃത്തുക്കളുമായി ആ കുട്ടിയുടെ വീട്ടില്‍ കൂടെ പഠിക്കുന്നവര്‍ എന്ന രീതിയില്‍ പോകുന്നു, സംസാരിക്കുന്നു, തിരിച്ചു വരുന്നു എന്നൊക്കെയായിരുന്നു
തീരുമാനിച്ചു വെച്ചിരുന്നത്. ഈ കലാപരിപാടികള്‍ ആസൂത്രണം ചെയ്യുന്ന സമയത്ത് തന്നെ പെണ്ണിന്‍റെ വീട്ടിലേക്ക്‌ വരില്ല എന്ന് ഞാന്‍ നയം വ്യക്തമാക്കിയിരുന്നു. അങ്ങനെ ശനിയാഴ്ചയായി, രാവിലെ മറ്റൊരു സുഹൃത്തിന്‍റെ ചേച്ചിയുടെ കല്യാണ ഉറപ്പില്‍ പങ്കെടുത്തുകൊണ്ടിരുന്ന എന്നെ സച്ചിന്‍ വിളിച്ചുകൊണ്ടേയിരുന്നു. കല്യാണ ഉറപ്പില്‍ പങ്കെടുക്കുമ്പോഴും അവന്റെ ഉദ്ദേശം നടക്കുമെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ലായിരുന്നു. എന്തൊക്കെയായാലും ഉച്ചയ്ക്ക് തിരിക്കാമെന്നു വാക്ക് കൊടുത്തു. 1:30 ന് ഞങ്ങള്‍ രണ്ടുപേരും കൂടി അവന്‍റെ ആള്‍ട്ടോ കാറില്‍ യാത്ര തിരിച്ചു. എനിക്കൊരു ഡ്രൈവറുടെ റോള്‍ മാത്രമായിരുന്നു. ഒരു വഴിക്ക് പോകുന്നതിനു മുന്‍പ് വണ്ടിയൊന്നു പരിശോധിക്കാമെന്നു വിചാരിച്ചു പരിശോധിച്ചു.

പരിശോധനയില്‍ പ്രശ്നങ്ങള്‍ ഒന്നും തോന്നിയില്ലെങ്കിലും, വണ്ടി ഓടി തുടങ്ങിയപ്പോള്‍ പ്രശ്നങ്ങള്‍ തോന്നി. ഓരോ ഗിയര്‍ ഇടുന്നതിനു വേണ്ടി വാടകയ്ക്ക് ഒരാളെ കൂടി കൊണ്ടുവരാമായിരുന്നു എന്ന കാര്യം അവനോടു സൂചിപ്പിച്ചു. കുമ്പഴ വരെ മാന്യമായ രീതിയില്‍ ഓടിച്ചു അവിടെ നിന്നും എല്ലാ ചെറുപ്പക്കാരെയും പോലെ പറപ്പിച്ചു. കുറേ ദൂരം പിന്നിട്ടപ്പോള്‍ വളരെയധികം വേഗതയില്‍ ഒരു ജീപ്പ് ഞങ്ങളെ
പിന്നിലാക്കി മുന്‍പില്‍ കയറി . ആ ജീപ്പിന്റെ പുറകില്‍ കറുത്ത സാരിയുടുത്ത ഒരു സ്ത്രീ ഇരിക്കുന്നത് എന്‍റെ ശ്രദ്ധയില്‍ പെട്ടു, അവരുടെ നോട്ടം ഒരു 'അപായ ചിഹ്നം'
പോലെ മൂര്‍ച്ചയുള്ളതായിരു
ന്നു
. അതൊന്നും കാര്യമാക്കാതെ കുറച്ചു ഹിന്ദി അടിച്ചു
പൊളി ഗാനങ്ങലോക്കെയിട്ടു ഞങ്ങള്‍ മുന്നേറി. പ
ക്ഷെ വീണ്ടും വീണ്ടും ആ ജീപ്പ് ഞങ്ങള്‍ക്കൊപ്പം എത്തികൊണ്ടേയിരുന്നു. ഒടുവില്‍ സ്ഥലമെത്തി. പുനലൂര്‍ റൂട്ടില്‍ കൊല്ലം ജില്ലയിലുള്ള ഒരു സ്ഥലം, ചെറിയൊരു സിറ്റിയെന്നു വേണമെങ്കില്‍ പറയാം.

ഒരു വിധത്തിലുള്ള സംശയങ്ങളും ഉയരാതിരിക്കാന്‍ വേണ്ടി ആ പ്രദേശത്തു തന്നെയുള്ള മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടില്‍ കൂടി കയറിയതിനു ശേഷം പ്രധാന പരിപാടിയിലേക്ക് കടക്കാമെന്ന് പുതിയൊരു തീരുമാനം കൂടി അവന്‍ എടുത്തു. സുഹൃത്തുക്കളെ അവിടെയുള്ള ഒരു ആശുപത്രിയുടെ മുന്‍പില്‍ വെച്ച് കണ്ടുമുട്ടാമെന്നായിരുന്നു പറഞ്ഞു വെച്ചിരുന്നത്. കൃത്യമായി തന്നെ അവരില്‍ ഒരുവന്‍ വളരെയധികം താമസിച്ചു അവിടെയെത്തി. നാദിര്‍ഷയായിരുന്നു വന്നത്, കൂടെ അവന്‍റെ ഒരു ചെട്ടനുമുണ്ടായിരുന്നു. ബാക്കിയുള്ളവരൊക്കെ എവിടെ എന്ന് ചോദിച്ചപ്പോള്‍ 'എല്ലാരും
മുങ്ങി' എന്നായിരുന്നു മറുപടി.

ഇവന്‍മാരുടെയൊക്കെ വാക്കിനു 916 സ്വര്‍ണ്ണത്തിന്റെ വിലയാണെന്ന് അപ്പോഴാണ് മനസ്സിലാക്കാന്‍ സാധിച്ചത്. എന്തൊക്കെയായാലും മുന്‍പോട്ടു വെച്ച കാല്‍ മുന്‍പോട്ടു തന്നെ എന്ന് പറഞു ഞങ്ങള്‍ നാല് പേരും കൂടി മുന്‍പോട്ടു പോയി. ഇടുങ്ങിയ ചില വഴികളിലൂടെ, ആദ്യം പോകേണ്ട വീട് കണ്ടുപിടിച്ചു. ആ വീടിനു കുറച്ചു ദൂരെ വണ്ടി ഒതുക്കി ഇട്ടിട്ടു സച്ചിനോട് ബാക്കി പ്ലാന്‍ കൂടി പറഞ്ഞിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞു. വണ്ടിയുടെ ബോണറ്റില്‍ ചാരി നിന്നു അവന്‍ പ്ലാന്‍ പറഞ്ഞു. പ്ലാന്‍ കേട്ടപ്പോള്‍ 'ഇന്‍ ഹരിഹര്‍നഗര്‍' എന്ന സിനിമയില്‍ ജഗദീഷ് പ്ലാന്‍ പറയുന്ന പോലെ തോന്നി. പ്ലാന്‍ പറയുന്നതിനിടയ്ക്ക് ആ കയറാന്‍ പോകുന്ന വീട്ടിലെ പെണ്‍കുട്ടിയുടെ പേര് പറയുന്നത് അത് വഴി പോകുന്ന ഒരു സ്ത്രീ കേള്‍ക്കാന്‍ ഇടയായി. അവര്‍ പെട്ടെന്ന് അവിടെ നിന്നു. സച്ചിന്‍ സംശയങ്ങള്‍ക്ക് ഇട കൊടുക്കാതെ ഓടി അവരുടെ അടുത്തു ചെന്നു കാര്യങ്ങള്‍ പ്ലാനിലെ പോലെ തന്നെ പറഞ്ഞു. അപ്പോഴാണ് മനസ്സിലായത്‌ ആ ആന്‍റി ആ കുട്ടയുടെ അമ്മാവിയായിരുന്നു. ആള്‍ബലം കുറവായത് കൊണ്ട് അവന്‍ എന്നോട് കൂടെ ചെല്ലാന്‍ നിര്‍ബന്ധിച്ചു, എന്‍റെ എതിര്‍പ്പ് പെട്ടെന്ന് ആ ആന്‍റി കാണാന്‍ ഇടയായി. അതുകൊണ്ട് എനിക്കും കൂടെ പോകേണ്ടി വന്നു. ഇവര്‍ക്കൊപ്പം എനിക്കും വീട്ടിലേക്കു പ്രവേശിക്കേണ്ടി വന്നു. അവരെല്ലാം സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും എന്‍റെ കണ്ണുകള്‍ പുറത്തുള്ള കാഴ്ച്ചകളിലായിരുന്നു. സത്യം പറഞ്ഞാല്‍ ആ സ്ഥലം ഏതാണ്ട് സൗദി അറേബ്യ പോലെയിരുന്നു, സൗദി അറേബ്യ ഞാന്‍ കണ്ടിട്ടില്ല പക്ഷെ ആ സ്ഥലം സൗദി അറേബ്യയെ പോലെ തന്നെയായിരുന്നു. അര മണിക്കൂറോളം അവിടെ ഇരുന്ന ശേഷം അവിടെ നിന്നിറങ്ങി അടുത്ത വീട്ടിലേക്കു യാത്ര തിരിച്ചു.

മെയിന്‍ റോഡില്‍ നിന്നും തിരിഞ്ഞു ഒരു വളരെ ചെറിയ വഴിയിലൂടെ വേണം പോകാന്‍. വണ്ടി തിരിക്കുകയും ഒരു ടിപ്പര്‍ വന്നു വഴി തടഞ്ഞു. അപ്പോഴേ എന്തോ പന്തികേട്‌ എനിക്ക് അനുഭവപ്പെട്ടു. പക്ഷെ ഒരു വിധത്തില്‍ സൈഡ് ഒതുക്കി വണ്ടി മുന്‍പോട്ടു എടുത്തു.രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചു ഒരു മുസ്ലീം പള്ളിയുടെ അരികിലെത്തി, വണ്ടി ഒതുക്കി നിര്‍ത്തി. അത് വഴി പോയ ഒരു സ്കൂള്‍ വിദ്യാര്‍ദ്ധിയോടു അവന്‍ പോകേണ്ട വീടിന്റെ കാര്യം ചോദിച്ചു. അവന്‍റെ വിവരമില്ലായ്മ കാരണം ആ പെണ്ണിന്റെ സൗന്ദര്യത്തെ പറ്റി വരണിച്ചുകൊണ്ടായിരുന്നു വീടിനെ പറ്റി ചോദിച്ചത്.വീടൊക്കെ കണ്ടുപിടിച്ചെങ്കിലും നിമിഷങ്ങള്‍ കൊണ്ട് ആ സ്ഥലത്തിന്‍റെ പശ്ചാത്തലം മാറി, ആളുകള്‍ കൂടാന്‍ തുടങ്ങി. അത് കണ്ടപ്പോള്‍
എനിക്ക് ദൈവത്തിന്റെ ഒരു ഉള്‍വിളിയുണ്ടായി 'മകനെ, നീ വണ്ടി എവിടെയെങ്കിലും പോയി തിരിച്ചുകൊണ്ട് വാ'.
ഉള്‍വി
ളിയിലെ പോലെ തന്നെ വണ്ടി ആ ആള്‍കൂട്ട
ത്തി
നി
ടയിലൂടെ മുന്‍പോട്ടു എടുത്തു തിരിച്ചുകൊണ്ടു വന്നു. തിരിച്ചില്ലെങ്കില്‍ പിന്നെ ഒരിക്കലും തിരിക്കേണ്ടി വരില്ല എന്ന് ആ ഉള്‍വിളിയിലുണ്ടായിരുന്നു. തിരച്ചു വണ്ടി കൊണ്ടുവരുമ്പോള്‍ സച്ചിനെ ഒരു പ്രായമുള്ള മനുഷ്യന്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. രണ്ടു പേരുടെയും വ്യത്യസ്തമായ ഭാവങ്ങള്‍ ഒന്ന് കാണേണ്ടത് തന്നെയായിരുന്നു, ഒരു കഥകളി പദം അവതരിപ്പി
ക്കുന്ന പോലെയുണ്ടായിരുന്നു, 'നടു റോഡിലെ കഥകളി'....ആ കഥകളി പദത്തില്‍ നിന്നും എനിക്കൊരു കാര്യം മനസ്സിലായി, രെഞ്ചി അങ്കിളിനും മാത്യു മുത്തച്ഛനുമൊക്കെ ഒരുപാട് വിളികള്‍ കിട്ടികാണും. അതിനു പിന്നാലെ വേറൊരു ചെറുപ്പക്കാരന്‍ മൊബൈല്‍ വഴി ആരെയൊക്കെയോ വിളിക്കുന്നത്‌ കണ്ടു. ഈ സമയമെല്ലാം വണ്ടിയുടെ ഉള്ളില്‍ ഞാന്‍ മാത്രമേയുള്ളൂ. കൂടെയുണ്ടായിരുന്നു മറ്റുരണ്ടുപേരും ഓടി വണ്ടിയില്‍ കയറി. വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു ഫസ്റ്റ് ഗിയറില്‍ ഇട്ടു വെച്ചു, സച്ചിനെ വിളിച്ചിട്ടും വിളിച്ചിട്ടും അവന്‍ ആ വയസ്സനോട്‌ കാര്യം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ മൂന്നു ബൈക്കുകളില്‍ ആള്‍ക്കാര്‍ വരുന്നത് കണ്ടപ്പോള്‍ വണ്ടി അനക്കി. പതുക്കെ വണ്ടി മുന്‍പോ
ട്ടു നീങ്ങുമ്പോള്‍ തന്നെ നാദിര്‍ഷ ഇറങ്ങി സച്ചിനെ വലിച്ചു വണ്ടിയിലിട്ടു. പിന്നെ പുറകിലോട്ടു നോക്കാതെ ഒരൊറ്റ പോക്കായിരുന്നു. പിന്നെ ആ പറഞ്ഞ സിറ്റിയില്‍ ചെന്നാ വണ്ടി നിര്‍ത്തിയത്. പിന്നെ
പത്തനംതിട്ടയില്‍ എത്തിയപ്പോഴാ ഞാന്‍ സത്യാ
വസ്ഥ
അറിയുന്നത്..... ആ പെണ്ണ് സമ്മതം മൂളി എന്ന് പറഞ്ഞത് ഏതോ ഒരു
റെകോര്‍ഡിലെ പടം വരച്ചു കൊടുക്കുന്ന കാര്യത്തിലായിരുന്നു.

കേട്ടപ്പോള്‍ ദേഷ്യം തോന്നിയെങ്കിലും യാത്ര പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു. ആ ഇടുങ്ങിയ വഴികളിലൂടെ വണ്ടിയോടിച്ചപ്പോള്‍ ഏതു അവസ്ഥയിലും ഏതു റോഡിലും എങ്ങനെയും വണ്ടിയോടിക്കാന്‍ പറ്റുമെന്ന് എനിക്ക് മനസ്സിലായി. ഈ അനുഭവത്തില്‍ നിന്നും എനിക്ക് ഒരു പ്രധാനപ്പെട്ട കാര്യം മനസ്സിലാക്കാന്‍ സാധിച്ചു, 'വണ്ടിയോടിക്കാന്‍ പഠിക്കണമെങ്കില്‍ ഒരു പെണ്‍കുട്ടിയെ പ്രണയം തോന്നാതെ പ്രണയിക്കുക, അതിനു ശേഷം ഒരു വണ്ടിയെടുത്തു ബുദ്ധിമുട്ടിയായാലും ആ പെണ്ണിന്റെ വീട്ടില്‍ പോകുക, തിരിച്ചുള്ള യാത്രയില്‍ വണ്ടിയോടിക്കാന്‍ തന്നെ പഠിച്ചോളും, അല്ലാതെ ഡ്രൈവിംഗ് സ്കൂളില്‍ അനാവശ്യമായി പോകേണ്ടതില്ല'


{ഈ അനുഭവത്തില്‍ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കാഞ്ഞതിനാല്‍ മറ്റു ചില ചിത്രങ്ങള്‍ ചേര്‍ക്കുന്നു മാത്രമല്ല ഈ അനുഭവത്തില്‍ ചിത്രങ്ങള്‍ എടുക്കുക എന്ന് പറയുന്നത് അസാധ്യമായ ഒരു കാര്യമായിരുന്നു, കാരണം ഇതിലെ ചിത്രങ്ങളെല്ലാം ചലിച്ചുകൊണ്ടിരുന്നു, ചലിച്ചു ചലിച്ചു അത് ഒരു തരത്തില്‍ ഒരു ചലച്ചിത്രമായിരുന്നു}