Saturday, December 25, 2010

സച്ചിന്‍ രെഞ്ചിക്കൊരു പെണ്ണ് വേണം

വിധു ശങ്കര്‍


അവന്‍ സച്ചിന്‍ രെഞ്ചി മാത്യു. സുമുഘനായ ഒരു ചെറുപ്പക്കാരന്‍, അത്യപൂര്‍വ്വമായി
കാണാന്‍ കഴിയുന്ന സ്വഭാവം. ഈ വ്യത്യസ്തനുമായി ബാല്യകാലം മുതല്‍ ഒന്നിച്ചു പഠിക്കാനുള്ള ഭാഗ്യമോ നിര്‍ഭാഗ്യമോ, എനിക്ക് കിട്ടിയിട്ടുണ്ട്. ഇപ്പോഴും ഞങ്ങള്‍ ഒന്നിച്ചു തന്നെയാണ് പഠിക്കുന്നത്.
അവന്‍ കലാലയത്തിലേക്ക്‌ വന്നത് തന്നെ ഒരു പ്രത്യേക ലക്‌ഷ്യം മനസ്സില്‍ വെച്ചുകൊണ്ടായിരുന്നു. ആ ലക്‌ഷ്യം മികച്ച രീതിയില്‍ പഠനം വിജയിക്കണം എന്നൊന്നുമല്ലായിരുന്നു. ഉദ്ദേശം
മറ്റൊന്നുമായിരുന്നില്ല, കാണാന്‍ കൊള്ളാവുന്ന നല്ല ഒരു പെണ്‍കുട്ടിയെ കുറച്ചു കാലം കൂടെ കൊണ്ട് നടക്കാന്‍ കണ്ടുപിടിക്കണം. പെണ്ണിന്‍റെ തൊലി വെളുത്തിരിക്കണം, മുടി കറുത്തിരിക്കണം എന്നൊക്കെ പറഞ്ഞു ചില ആവശ്യങ്ങളും അവന്‍ മനസ്സില്‍ കുറിച്ച് വെച്ചിരുന്നു. ഈ വിഷയത്തില്‍ അവന്‍ എന്നെ ഒരു ഇടനിലക്കാരനാക്കാന്‍ ശ്രമിച്ചു. പക്ഷെ എന്‍റെ ചില സംഭാഷണങ്ങള്‍ അവനെ വേറെ ഇടനിലക്കാരനെ അന്വേഷിപ്പിച്ചു.

ഒരു പെണ്‍കുട്ടിയെ കണ്ടു പ്രണയം തോന്നുക എന്നൊക്കെ കേട്ടിട്ടുണ്ട്, പക്ഷെ ഇത് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു സമീപനമായിരുന്നു. ഒരു ദിവസം എന്നെ വഴിയില്‍ വെച്ച് തടഞ്ഞു നിര്‍ത്തി പലചരക്ക് കടയിലെ കണക്ക് വിവരിക്കുന്ന പോലെ കുറേ പെണ്ണുങ്ങളുടെ പേരുകളും അവരെ കുറിച്ചുള്ള കുറേ വിവരങ്ങളും ശ്വാസം വിടാതെ പറഞ്ഞു. ഇതൊന്നും ആരും കാര്യമായി എടുത്തില്ല. പക്ഷെ എല്ലാ ധാരണകളും തെറ്റിച്ചു അവന്‍ ഒരു മുസ്ലീം യുവതിയെ കണ്ടുപിടിച്ചു. അവന്‍ ഓടി എന്നോട് വന്നു പറഞ്ഞു 'ഡാ ഞാനും ഒരു പെണ്ണിനെ കണ്ടുപിടിച്ചു'.....രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അവന്‍ വീണ്ടും എന്‍റെയടുത്ത് ഓടിയെത്തിയിട്ട് പറഞ്ഞു 'എല്ലാം ശരിയായി, അവള്‍ സമ്മതം മൂളി'. അപ്പോഴും ആരും ഒന്നും കാര്യമായി എടുത്തില്ല. അതിനു പിന്നാലെ അവന്‍ പറഞ്ഞ കാര്യം എല്ലാരും വളരെ കാര്യമായി തന്നെ എടുത്തു. 'പെണ്ണിന്‍റെ വീട്ടില്‍ ചെല്ലാമെന്നു വാക്ക് കൊടുത്തു' എന്ന് പറഞ്ഞപ്പോഴേക്കും എല്ലാവരും ഇടിവെട്ടിയ തെങ്ങുകളെ പോലെ നിന്നു. അപ്പോഴേ
ക്കും ഒരു പ്രേം നസീറിന്റെ ഭാവം അവന്‍റെ മുഖത്തു മിന്നിമറഞ്ഞു തുടങ്ങി. നീ എ
ന്‍റെ കൂടെ ഉണ്ടാകണമെന്നു പറഞ്ഞു അവന്‍ ആ ദിവസം വീട്ടിലേക്കു പോയി. പല കാരണങ്ങള്‍ പറഞ്ഞു ഒഴിയാന്‍ ശ്രമിച്ചെങ്കിലും ആ സന്ദര്‍ഭത്തിന്‍റെ സമ്മര്‍ദ്ദം കാരണം ഒടുവില്‍ കൂടെ ചെല്ലാമെന്നു സമ്മതിക്കേണ്ടി വന്നു.

ശനിയാഴ്ച ക്ലാസ്സിലെ നാല് സുഹൃത്തുക്കളുമായി ആ കുട്ടിയുടെ വീട്ടില്‍ കൂടെ പഠിക്കുന്നവര്‍ എന്ന രീതിയില്‍ പോകുന്നു, സംസാരിക്കുന്നു, തിരിച്ചു വരുന്നു എന്നൊക്കെയായിരുന്നു
തീരുമാനിച്ചു വെച്ചിരുന്നത്. ഈ കലാപരിപാടികള്‍ ആസൂത്രണം ചെയ്യുന്ന സമയത്ത് തന്നെ പെണ്ണിന്‍റെ വീട്ടിലേക്ക്‌ വരില്ല എന്ന് ഞാന്‍ നയം വ്യക്തമാക്കിയിരുന്നു. അങ്ങനെ ശനിയാഴ്ചയായി, രാവിലെ മറ്റൊരു സുഹൃത്തിന്‍റെ ചേച്ചിയുടെ കല്യാണ ഉറപ്പില്‍ പങ്കെടുത്തുകൊണ്ടിരുന്ന എന്നെ സച്ചിന്‍ വിളിച്ചുകൊണ്ടേയിരുന്നു. കല്യാണ ഉറപ്പില്‍ പങ്കെടുക്കുമ്പോഴും അവന്റെ ഉദ്ദേശം നടക്കുമെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ലായിരുന്നു. എന്തൊക്കെയായാലും ഉച്ചയ്ക്ക് തിരിക്കാമെന്നു വാക്ക് കൊടുത്തു. 1:30 ന് ഞങ്ങള്‍ രണ്ടുപേരും കൂടി അവന്‍റെ ആള്‍ട്ടോ കാറില്‍ യാത്ര തിരിച്ചു. എനിക്കൊരു ഡ്രൈവറുടെ റോള്‍ മാത്രമായിരുന്നു. ഒരു വഴിക്ക് പോകുന്നതിനു മുന്‍പ് വണ്ടിയൊന്നു പരിശോധിക്കാമെന്നു വിചാരിച്ചു പരിശോധിച്ചു.

പരിശോധനയില്‍ പ്രശ്നങ്ങള്‍ ഒന്നും തോന്നിയില്ലെങ്കിലും, വണ്ടി ഓടി തുടങ്ങിയപ്പോള്‍ പ്രശ്നങ്ങള്‍ തോന്നി. ഓരോ ഗിയര്‍ ഇടുന്നതിനു വേണ്ടി വാടകയ്ക്ക് ഒരാളെ കൂടി കൊണ്ടുവരാമായിരുന്നു എന്ന കാര്യം അവനോടു സൂചിപ്പിച്ചു. കുമ്പഴ വരെ മാന്യമായ രീതിയില്‍ ഓടിച്ചു അവിടെ നിന്നും എല്ലാ ചെറുപ്പക്കാരെയും പോലെ പറപ്പിച്ചു. കുറേ ദൂരം പിന്നിട്ടപ്പോള്‍ വളരെയധികം വേഗതയില്‍ ഒരു ജീപ്പ് ഞങ്ങളെ
പിന്നിലാക്കി മുന്‍പില്‍ കയറി . ആ ജീപ്പിന്റെ പുറകില്‍ കറുത്ത സാരിയുടുത്ത ഒരു സ്ത്രീ ഇരിക്കുന്നത് എന്‍റെ ശ്രദ്ധയില്‍ പെട്ടു, അവരുടെ നോട്ടം ഒരു 'അപായ ചിഹ്നം'
പോലെ മൂര്‍ച്ചയുള്ളതായിരു
ന്നു
. അതൊന്നും കാര്യമാക്കാതെ കുറച്ചു ഹിന്ദി അടിച്ചു
പൊളി ഗാനങ്ങലോക്കെയിട്ടു ഞങ്ങള്‍ മുന്നേറി. പ
ക്ഷെ വീണ്ടും വീണ്ടും ആ ജീപ്പ് ഞങ്ങള്‍ക്കൊപ്പം എത്തികൊണ്ടേയിരുന്നു. ഒടുവില്‍ സ്ഥലമെത്തി. പുനലൂര്‍ റൂട്ടില്‍ കൊല്ലം ജില്ലയിലുള്ള ഒരു സ്ഥലം, ചെറിയൊരു സിറ്റിയെന്നു വേണമെങ്കില്‍ പറയാം.

ഒരു വിധത്തിലുള്ള സംശയങ്ങളും ഉയരാതിരിക്കാന്‍ വേണ്ടി ആ പ്രദേശത്തു തന്നെയുള്ള മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടില്‍ കൂടി കയറിയതിനു ശേഷം പ്രധാന പരിപാടിയിലേക്ക് കടക്കാമെന്ന് പുതിയൊരു തീരുമാനം കൂടി അവന്‍ എടുത്തു. സുഹൃത്തുക്കളെ അവിടെയുള്ള ഒരു ആശുപത്രിയുടെ മുന്‍പില്‍ വെച്ച് കണ്ടുമുട്ടാമെന്നായിരുന്നു പറഞ്ഞു വെച്ചിരുന്നത്. കൃത്യമായി തന്നെ അവരില്‍ ഒരുവന്‍ വളരെയധികം താമസിച്ചു അവിടെയെത്തി. നാദിര്‍ഷയായിരുന്നു വന്നത്, കൂടെ അവന്‍റെ ഒരു ചെട്ടനുമുണ്ടായിരുന്നു. ബാക്കിയുള്ളവരൊക്കെ എവിടെ എന്ന് ചോദിച്ചപ്പോള്‍ 'എല്ലാരും
മുങ്ങി' എന്നായിരുന്നു മറുപടി.

ഇവന്‍മാരുടെയൊക്കെ വാക്കിനു 916 സ്വര്‍ണ്ണത്തിന്റെ വിലയാണെന്ന് അപ്പോഴാണ് മനസ്സിലാക്കാന്‍ സാധിച്ചത്. എന്തൊക്കെയായാലും മുന്‍പോട്ടു വെച്ച കാല്‍ മുന്‍പോട്ടു തന്നെ എന്ന് പറഞു ഞങ്ങള്‍ നാല് പേരും കൂടി മുന്‍പോട്ടു പോയി. ഇടുങ്ങിയ ചില വഴികളിലൂടെ, ആദ്യം പോകേണ്ട വീട് കണ്ടുപിടിച്ചു. ആ വീടിനു കുറച്ചു ദൂരെ വണ്ടി ഒതുക്കി ഇട്ടിട്ടു സച്ചിനോട് ബാക്കി പ്ലാന്‍ കൂടി പറഞ്ഞിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞു. വണ്ടിയുടെ ബോണറ്റില്‍ ചാരി നിന്നു അവന്‍ പ്ലാന്‍ പറഞ്ഞു. പ്ലാന്‍ കേട്ടപ്പോള്‍ 'ഇന്‍ ഹരിഹര്‍നഗര്‍' എന്ന സിനിമയില്‍ ജഗദീഷ് പ്ലാന്‍ പറയുന്ന പോലെ തോന്നി. പ്ലാന്‍ പറയുന്നതിനിടയ്ക്ക് ആ കയറാന്‍ പോകുന്ന വീട്ടിലെ പെണ്‍കുട്ടിയുടെ പേര് പറയുന്നത് അത് വഴി പോകുന്ന ഒരു സ്ത്രീ കേള്‍ക്കാന്‍ ഇടയായി. അവര്‍ പെട്ടെന്ന് അവിടെ നിന്നു. സച്ചിന്‍ സംശയങ്ങള്‍ക്ക് ഇട കൊടുക്കാതെ ഓടി അവരുടെ അടുത്തു ചെന്നു കാര്യങ്ങള്‍ പ്ലാനിലെ പോലെ തന്നെ പറഞ്ഞു. അപ്പോഴാണ് മനസ്സിലായത്‌ ആ ആന്‍റി ആ കുട്ടയുടെ അമ്മാവിയായിരുന്നു. ആള്‍ബലം കുറവായത് കൊണ്ട് അവന്‍ എന്നോട് കൂടെ ചെല്ലാന്‍ നിര്‍ബന്ധിച്ചു, എന്‍റെ എതിര്‍പ്പ് പെട്ടെന്ന് ആ ആന്‍റി കാണാന്‍ ഇടയായി. അതുകൊണ്ട് എനിക്കും കൂടെ പോകേണ്ടി വന്നു. ഇവര്‍ക്കൊപ്പം എനിക്കും വീട്ടിലേക്കു പ്രവേശിക്കേണ്ടി വന്നു. അവരെല്ലാം സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും എന്‍റെ കണ്ണുകള്‍ പുറത്തുള്ള കാഴ്ച്ചകളിലായിരുന്നു. സത്യം പറഞ്ഞാല്‍ ആ സ്ഥലം ഏതാണ്ട് സൗദി അറേബ്യ പോലെയിരുന്നു, സൗദി അറേബ്യ ഞാന്‍ കണ്ടിട്ടില്ല പക്ഷെ ആ സ്ഥലം സൗദി അറേബ്യയെ പോലെ തന്നെയായിരുന്നു. അര മണിക്കൂറോളം അവിടെ ഇരുന്ന ശേഷം അവിടെ നിന്നിറങ്ങി അടുത്ത വീട്ടിലേക്കു യാത്ര തിരിച്ചു.

മെയിന്‍ റോഡില്‍ നിന്നും തിരിഞ്ഞു ഒരു വളരെ ചെറിയ വഴിയിലൂടെ വേണം പോകാന്‍. വണ്ടി തിരിക്കുകയും ഒരു ടിപ്പര്‍ വന്നു വഴി തടഞ്ഞു. അപ്പോഴേ എന്തോ പന്തികേട്‌ എനിക്ക് അനുഭവപ്പെട്ടു. പക്ഷെ ഒരു വിധത്തില്‍ സൈഡ് ഒതുക്കി വണ്ടി മുന്‍പോട്ടു എടുത്തു.രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചു ഒരു മുസ്ലീം പള്ളിയുടെ അരികിലെത്തി, വണ്ടി ഒതുക്കി നിര്‍ത്തി. അത് വഴി പോയ ഒരു സ്കൂള്‍ വിദ്യാര്‍ദ്ധിയോടു അവന്‍ പോകേണ്ട വീടിന്റെ കാര്യം ചോദിച്ചു. അവന്‍റെ വിവരമില്ലായ്മ കാരണം ആ പെണ്ണിന്റെ സൗന്ദര്യത്തെ പറ്റി വരണിച്ചുകൊണ്ടായിരുന്നു വീടിനെ പറ്റി ചോദിച്ചത്.വീടൊക്കെ കണ്ടുപിടിച്ചെങ്കിലും നിമിഷങ്ങള്‍ കൊണ്ട് ആ സ്ഥലത്തിന്‍റെ പശ്ചാത്തലം മാറി, ആളുകള്‍ കൂടാന്‍ തുടങ്ങി. അത് കണ്ടപ്പോള്‍
എനിക്ക് ദൈവത്തിന്റെ ഒരു ഉള്‍വിളിയുണ്ടായി 'മകനെ, നീ വണ്ടി എവിടെയെങ്കിലും പോയി തിരിച്ചുകൊണ്ട് വാ'.
ഉള്‍വി
ളിയിലെ പോലെ തന്നെ വണ്ടി ആ ആള്‍കൂട്ട
ത്തി
നി
ടയിലൂടെ മുന്‍പോട്ടു എടുത്തു തിരിച്ചുകൊണ്ടു വന്നു. തിരിച്ചില്ലെങ്കില്‍ പിന്നെ ഒരിക്കലും തിരിക്കേണ്ടി വരില്ല എന്ന് ആ ഉള്‍വിളിയിലുണ്ടായിരുന്നു. തിരച്ചു വണ്ടി കൊണ്ടുവരുമ്പോള്‍ സച്ചിനെ ഒരു പ്രായമുള്ള മനുഷ്യന്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. രണ്ടു പേരുടെയും വ്യത്യസ്തമായ ഭാവങ്ങള്‍ ഒന്ന് കാണേണ്ടത് തന്നെയായിരുന്നു, ഒരു കഥകളി പദം അവതരിപ്പി
ക്കുന്ന പോലെയുണ്ടായിരുന്നു, 'നടു റോഡിലെ കഥകളി'....ആ കഥകളി പദത്തില്‍ നിന്നും എനിക്കൊരു കാര്യം മനസ്സിലായി, രെഞ്ചി അങ്കിളിനും മാത്യു മുത്തച്ഛനുമൊക്കെ ഒരുപാട് വിളികള്‍ കിട്ടികാണും. അതിനു പിന്നാലെ വേറൊരു ചെറുപ്പക്കാരന്‍ മൊബൈല്‍ വഴി ആരെയൊക്കെയോ വിളിക്കുന്നത്‌ കണ്ടു. ഈ സമയമെല്ലാം വണ്ടിയുടെ ഉള്ളില്‍ ഞാന്‍ മാത്രമേയുള്ളൂ. കൂടെയുണ്ടായിരുന്നു മറ്റുരണ്ടുപേരും ഓടി വണ്ടിയില്‍ കയറി. വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു ഫസ്റ്റ് ഗിയറില്‍ ഇട്ടു വെച്ചു, സച്ചിനെ വിളിച്ചിട്ടും വിളിച്ചിട്ടും അവന്‍ ആ വയസ്സനോട്‌ കാര്യം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ മൂന്നു ബൈക്കുകളില്‍ ആള്‍ക്കാര്‍ വരുന്നത് കണ്ടപ്പോള്‍ വണ്ടി അനക്കി. പതുക്കെ വണ്ടി മുന്‍പോ
ട്ടു നീങ്ങുമ്പോള്‍ തന്നെ നാദിര്‍ഷ ഇറങ്ങി സച്ചിനെ വലിച്ചു വണ്ടിയിലിട്ടു. പിന്നെ പുറകിലോട്ടു നോക്കാതെ ഒരൊറ്റ പോക്കായിരുന്നു. പിന്നെ ആ പറഞ്ഞ സിറ്റിയില്‍ ചെന്നാ വണ്ടി നിര്‍ത്തിയത്. പിന്നെ
പത്തനംതിട്ടയില്‍ എത്തിയപ്പോഴാ ഞാന്‍ സത്യാ
വസ്ഥ
അറിയുന്നത്..... ആ പെണ്ണ് സമ്മതം മൂളി എന്ന് പറഞ്ഞത് ഏതോ ഒരു
റെകോര്‍ഡിലെ പടം വരച്ചു കൊടുക്കുന്ന കാര്യത്തിലായിരുന്നു.

കേട്ടപ്പോള്‍ ദേഷ്യം തോന്നിയെങ്കിലും യാത്ര പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു. ആ ഇടുങ്ങിയ വഴികളിലൂടെ വണ്ടിയോടിച്ചപ്പോള്‍ ഏതു അവസ്ഥയിലും ഏതു റോഡിലും എങ്ങനെയും വണ്ടിയോടിക്കാന്‍ പറ്റുമെന്ന് എനിക്ക് മനസ്സിലായി. ഈ അനുഭവത്തില്‍ നിന്നും എനിക്ക് ഒരു പ്രധാനപ്പെട്ട കാര്യം മനസ്സിലാക്കാന്‍ സാധിച്ചു, 'വണ്ടിയോടിക്കാന്‍ പഠിക്കണമെങ്കില്‍ ഒരു പെണ്‍കുട്ടിയെ പ്രണയം തോന്നാതെ പ്രണയിക്കുക, അതിനു ശേഷം ഒരു വണ്ടിയെടുത്തു ബുദ്ധിമുട്ടിയായാലും ആ പെണ്ണിന്റെ വീട്ടില്‍ പോകുക, തിരിച്ചുള്ള യാത്രയില്‍ വണ്ടിയോടിക്കാന്‍ തന്നെ പഠിച്ചോളും, അല്ലാതെ ഡ്രൈവിംഗ് സ്കൂളില്‍ അനാവശ്യമായി പോകേണ്ടതില്ല'


{ഈ അനുഭവത്തില്‍ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കാഞ്ഞതിനാല്‍ മറ്റു ചില ചിത്രങ്ങള്‍ ചേര്‍ക്കുന്നു മാത്രമല്ല ഈ അനുഭവത്തില്‍ ചിത്രങ്ങള്‍ എടുക്കുക എന്ന് പറയുന്നത് അസാധ്യമായ ഒരു കാര്യമായിരുന്നു, കാരണം ഇതിലെ ചിത്രങ്ങളെല്ലാം ചലിച്ചുകൊണ്ടിരുന്നു, ചലിച്ചു ചലിച്ചു അത് ഒരു തരത്തില്‍ ഒരു ചലച്ചിത്രമായിരുന്നു}

Wednesday, November 10, 2010

മഴ നനയാന്‍ കൊച്ചിയിലേക്ക് !!!

വിധു ശങ്കര്‍

കേരളക്കരയാകെ ഇളകിമറിഞ്ഞ സംഭവമായിരുന്നു കൊച്ചിയില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ ഏകദിനം വരുന്നു എന്ന വാര്‍ത്ത. ഈ ആവേശം നാട്ടില്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് എന്റെ സുഹൃത്തായ നിഖില്‍ ജോര്‍ജ് കളി കാണാന്‍ കൊച്ചിയില്‍ പോകുന്ന കാര്യം സൂചിപ്പിക്കുന്നത്. സച്ചിനെയൊക്കെ ഒന്ന് നേരിട്ട് കാണാന്‍ കഴിയുന്നതിലും വലിയ ഭാഗ്യമുണ്ടോ എന്ന ഒരേയൊരു ചോദ്യമായിരുന്നു അവന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്.. കുറേ സമയം ആലോചിച്ചതിനു ശേഷം ഞാനും അവനൊപ്പം കൊച്ചിയിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചു. എല്ലാ പദ്ധതികളും തയ്യാറായി. ഒടുവില്‍ ഞങ്ങള്‍ ഒരു നാല്‍വര്‍ സംഘം ഇവിടെ നിന്നും പുറപ്പെടാന്‍ തീരുമാനിച്ചു. ജോബി വിനീത് എന്നിവരായിരുന്നു മറ്റു രണ്ടു പേര്‍. അങ്ങനെ 300 രൂപയുടെ നാല് അപ്പര്‍ ടയര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തു.
ഒക്ടോബര്‍ പതിനേഴാം തീയതിയാണ് കളി നടക്കേണ്ടത്‌. പത്താം തീയതിയായപ്പോഴേക്കും ഞങ്ങള്‍ ആ ഞെട്ടിക്കുന്ന വാര്‍ത്ത അറിഞ്ഞു. സച്ചിനും സേവാഗും ഹര്‍ഭജനും സഹീര്‍ ഖാനും കൊച്ചി ഏകദിനത്തില്‍ പങ്കെടുക്കുനില്ല എന്നതായിരുന്നു ആ വാര്‍ത്ത. കൊഴിയില്ലാത്ത കോഴിക്കറി പോലെയായി കളിയുടെ അവസ്ഥ, ഞങ്ങളുടെ അവസ്ഥയോ... നംബറില്ലാത്ത നമ്പര്‍ പ്ലേറ്റു പോലെയും. ഇത്തരം അവസ്ഥകളൊന്നും ആര്‍ക്കും കൊടുക്കരുതേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ട് കഴിവിന്റെ പരമാവധി ചീത്തകള്‍ നിഖിലിനെ വിളിച്ചു. അതൊക്കെ കേട്ട് അവന്റെ കാതുകള്‍ മരവിച്ചു. ആര് വന്നാലും ഇല്ലെങ്കിലും അവന്‍ കളി കാണാന്‍ കൊച്ചിയിലുണ്ടായിരിക്കും എന്ന് തറപ്പിച്ചു പറഞ്ഞു.

കളിയുടെ തീയതി അടുത്ത് വന്നു, കളി കാണാനുള്ള താല്‍പര്യം കുറഞ്ഞു വന്നു, കാലവര്‍ഷം ശക്തമായി. ഒടുവില്‍ ബി.ബി.സീയുടെ ഒരു പ്രവചനം വന്നു 'കൊച്ചി ഏകദിനം മഴ മൂലം നടക്കില്ല'. യാത്ര തിരിക്കേണ്ട ദിവസം എനിക്ക് തീരെ താല്‍പര്യമില്ലതെയായി. പക്ഷെ പല കാരണങ്ങള്‍ കൊണ്ട് പതിനാറാം തീയതി ഉച്ചയ്ക്ക് ശേഷം യാത്ര തിരിക്കേണ്ടി വന്നു. പത്തനംതിട്ടയില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ തന്നെ അനുഭവങ്ങള്‍ ഒഴുകി വന്നു. ബസ്‌ തെക്കേമല എത്തിയപ്പോള്‍ റോഡില്‍ ഒരിക്കലും കാണാത്ത പോലെയുള്ള ജനത്തിരക്ക്. അപ്പോഴാണ് ഏതോ ഒരു ഉദ്ഘാടനതിനു വേണ്ടി സൂപ്പര്‍താരം സുരേഷ് ഗോപി വരുന്നു എന്ന വിവരം അറിഞ്ഞത്.!!
എന്നാല്‍ പിന്നെ പുള്ളിയെയും കൂടി കണ്ടതിനു ശേഷം യാത്ര തുടരാമെന്ന് കരുതി ഞങ്ങള്‍ അവിടെ ഇറങ്ങി. പ്രതീക്ഷിച്ചപോലെ തന്നെ സുരേഷ് ഗോപിയെ കാണാന്‍ പറ്റി, കൂടെ നടന്‍ സുധീഷുമുണ്ടായിരുന്നു. ആ ചടങ്ങ് കണ്ട ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി. ടിക്കറ്റുകളൊക്കെ എടുത്തു ട്രെയിനില്‍ കയറി. ഞങ്ങളില്‍ നാലാമനായ ജോബിയെ അവിടെവെച്ചു കണ്ടുമുട്ടാമെന്നായിരുന്നു പറഞ്ഞുവെച്ചിരുന്നത്. കണ്ണടച്ച് തുറക്കും മുന്‍പ് എറണാകുളം നോര്‍ത്തിലെത്തി. ജോബിയെയും കണ്ടുമുട്ടി ഞങ്ങള്‍ പുറത്തേക്കു നടന്നു. നിഖിലിന്റെ കടവുന്തറയുള്ള ഒരു ബന്ധു താമസിക്കുന്ന ഫ്ലാടിലായിരുന്നു താമസ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. തട്ട് കടയില്‍ നിന്നും ദോശയും സാമ്പാറും കഴിച്ചു ഞങ്ങള്‍ ഒരു ഓട്ടോ വിളിച്ചി കടവുന്തറയിലേക്ക് പോയി.

പതിവ് പോലെ അവിടെയും വളരെ താമസിച്ചായിരുന്നു കിടന്നത്. പതിനേഴാം തീയതി രാവിലെ 5:30 യോട് കൂടി തന്നെ എല്ലാവരും ഉണര്‍ന്നു. 6 :30 നു ഞങ്ങള്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടു. കളി കാണാന്‍ വന്നവരുടെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവിധം ശക്തമായി ഉണ്ടായിരുന്നു. ഒടുവില്‍ അനായാസമായി തന്നെ അപ്പര്‍ ടയറിലേക്ക് പ്രവേശിക്കാന്‍ സാധിചു. ഉള്ളിലേക്ക് കടന്നു കഴിഞ്ഞപ്പോള്‍ എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനായില്ല, എല്ലാം വ്യക്തമായി കാണാമായിരുന്നു. കളിക്കാരെ ഉറുമ്പ് ഇഴയുന്ന പോലെ മാത്രമേ കാണാന്‍ പറ്റൂ എന്ന ധാരണയായിരുന്നു എനിക്ക്, എന്നാല്‍ അങ്ങനെയല്ല എല്ലാ കളിക്കാരെയും വ്യക്തമായി തിരിച്ചറിയും വിധം കാണാം എന്ന് മനസ്സിലായി. പിന്നീടങ്ങോട്ട് മനസ്സിനെ പുളകം കൊള്ളിപ്പിക്കും വിധമുള്ള ആരവമായിരുന്നു, മലയാളികളിലും ഇത്രെയും വലിയ ക്രിക്കറ്റ്‌ പ്രേമികളുണ്ടെന്നു മനസ്സിലാക്കാന്‍ പറ്റിയ അവസരമായിരുന്നു അത്.
ഗ്രൌണ്ട് മുഴുവനും ടാര്‍പ്പാകള്‍ കൊണ്ട് മൂടിയിട്ടിരിക്കുകയായിരുന്നു. അവിടെയുള്ള ഓരോ ചലനവും എസ് എം എസ് വഴി പത്തനംതിട്ടയുള്ള സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുക എന്നതായിരുന്നു എന്റെ പ്രധാന ജോലി. വിശന്നു കാഴ്ചശക്തി കുറഞ്ഞത്‌ കാരണം ഞങ്ങള്‍ അവിടെ നിന്നും അപ്പവും മുട്ടകറിയും വാങ്ങി കഴിച്ചു. അപ്പം കഴിച്ചപ്പോള്‍ ബബിള്‍ ഗം ചവക്കുന്നത് പോലെ തോന്നി, മുട്ടകറിയില്‍ ഉപ്പും മുളകും ഇടുന്നതിനു പകരം മുളക് മാത്രമായിരുന്നു ഇട്ടിരുന്നത്. ആ ഭക്ഷണം തയ്യാറാക്കിയത് ആര് എന്ന് അറിഞ്ഞിരുന്നെങ്കില്‍ പോലീസ് അയാള്‍ക്കെതിരെ കേസ് എടുക്കുമായിരുന്നു, കാരണം അവിടെയുള്ള സെക്യൂരിറ്റി പോലീസുകാരും അതേ ഭക്ഷണം കഴിക്കുന്നത്‌ കണ്ടു. പതുക്കെ ഗ്രൌണ്ടിലുണ്ടായിരുന്ന ടാര്‍പ്പാകള്‍ മാറ്റി തുടങ്ങി, കാണികള്‍ ഇളകി മറിഞ്ഞു. അതിനിടെ അമ്പയര്‍ ബില്ലി ബൌടെന്‍ പിച്ച് പരിശോധന നടത്തുന്നത് കാണാനുള്ള ഭാഗ്യം ലഭിച്ചു. അതിനു പുറകെ തന്നെ രവി ശാസ്ത്രിയെയും ലക്ഷ്മണ്‍ ശിവരാമാകൃഷ്ണനെയും കണ്ടു. ടാര്‍പ്പാകള്‍ പൂര്‍ണ്ണമായും മാറ്റിയ നിമിഷമായിരുന്നു ബി.ബി.സീയുടെ പ്രവചനത്തിന് അര്‍ത്ഥംമുണ്ടായത്. മഴ കുറേ നേരം നിര്‍ത്താതെ പെയ്തു. അണിയറപ്പ്രവര്‍ത്തകര്‍ ഒരു മടിയും കൂടാതെ പ്രഘ്യാപിച്ചു 'മഴ മൂലം കളി നിര്‍ത്തിവെച്ചിരിക്കുന്നു'. എന്നാല്‍ എല്ലാവരുടെയും പൈസ തിരികെ നല്‍കുമെന്ന് അവര്‍ അറിയിച്ചപ്പോള്‍ കാണികള്‍ വീണ്ടും ഉഷാറായി. നിരാശരായ കുറേ ആരാധകര്‍ ഗ്രൌണ്ടിലേക്ക് കുപ്പികള്‍ വലിച്ചെറിഞ്ഞു, പക്ഷെ വല കെട്ടിയിരുന്നത് കാരണം ഒരു കുപ്പി പോലും ഗ്രൌണ്ടിലെത്തിയില്ല.

ഇനി തിരിച്ചു നാട്ടിലേക്ക് എങ്ങനെ പോകും എന്ന ചിന്തയിലായിരുന്നു ഞങ്ങള്‍. എന്തായാലും ധോനിയെയും യുവരാജിനെയും റെയിനയെയും കാണാന്‍ പറ്റി എന്നൊക്കെ വെറുതെ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ??? മഴയെ പുകഴ്ത്തി ഒരുപാട് കവികള്‍ പാടിയിട്ടുണ്ടെങ്കിലും അന്ന് മഴയ്ക്ക്‌ അനുകൂലമായി സംസാരിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. തിരികെയുള്ള യാത്രയില്‍ ഓരോ യാത്രക്കാരും ഞങ്ങളെ നോക്കി കളിയാക്കി ചിരിക്കുന്നത് പോലെ തോന്നി. പത്തനംതിട്ടയെത്തിയപ്പോള്‍ 'ഇനി ഴന നഞ്ഞാല്‍ പനി പിടിക്കും' എന്ന് പറഞ്ഞു നിഖിലും കൂട്ടരും പോയി. 'സന്ധ്യ മയങ്ങും നേരം, ചന്ത പിരിയും നേരം' എന്ന് വയലാര്‍ എഴുതിയ ഗാനത്തിന്ഇത്രെയും അര്‍ത്ഥമുണ്ട് എന്നുള്ള കാര്യം എനിക്ക് അപ്പോഴാണ്‌ മനസ്സിലായത്‌. ഞാന്‍ ബസില്‍ വന്നു ചന്തയിലിറങ്ങുന്ന സമയം സന്ധ്യയായിരുന്നു പോരാത്തതിന് എന്നെ സ്വീകരിക്കാന്‍ എന്റെ ചേട്ടന്‍മാരും സുഹൃത്തുക്കളും അവിടെ കാത്തു നില്‍ക്കുന്നുമുണ്ടായിരുന്നു. അവര്‍ക്ക് അറിയേണ്ടതായിട്ടു ഒരു കാര്യം മാത്രമേയുള്ളായിരുന്നു 'എറണാകുളത്തെ മഴയും പത്തനംതിട്ടയിലെ മഴയും തമ്മിലുള്ള വ്യത്യാസം!!!'

Friday, October 22, 2010

കേരളാ പോലീസുമായൊരു ആത്മബന്ധം

വിധു ശങ്കര്‍


എന്റെ പതിനേഴാം വയസ്സ് മുതല്‍ ഇന്നു വരെ എനിക്ക് പലപ്പോഴായിട്ട് പോലീസുകാരുമായി ഇടപടെണ്ടി വന്നിട്ടുണ്ട്, അതും ട്രാഫിക്‌ വിങ്ങുമായി. ഇങ്ങനെ കുറച്ചു പേരുണ്ടെങ്കില്‍ പിന്നെ മുടിയാനൊന്നും വേണ്ട എന്നായിരുന്നു അവരുടെ അവകാശവാദം. ഓരോ തവണ അവരുമായി ഇടപെടുമ്പോഴും എനിക്ക് കുറെയധികം പാഠങ്ങള്‍ പഠിക്കാന്‍ പറ്റി. പ
ത്തനംതിട്ട പോലീസുമായാണ് കൂടുതല്‍ ഇടപാട്.
രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ഓണക്കാലം, ഓണാഘോഷത്തിന്റെ ഭാഗമായി ഞങ്ങള്‍ സുഹൃത്തുക്കളൊക്കെ കൂടിയൊരു യാത്ര പോകാന്‍ തീരുമാനിച്ചു. 'ഗവി' വരെ പോകണമെന്നായിരുന്നു തീരുമാനം. പക്ഷെ ഒരു ചെറിയ പ്രശ്നമുണ്ടായിരുന്നു, വണ്ടികള്‍ കുറവായിരുന്നു. ആകെയുണ്ടായിരുന്നത് ഒരു ആക്ടീവയും ഒരു പള്സരും, ആറ്‌ പേര്‍ക്ക് പോകുകയും വേണം. എന്തായാലും പോകാമെന്ന് പറഞ്ഞു രണ്ടു വണ്ടിയിലും മൂന്നു പേര്‍ വെച്ച് കയറി ഞങ്ങള്‍ യാത്ര തിരിച്ചു. എന്റെ വണ്ടി ഞാനാണ്‌ ഓടിക്കുന്നത്. 'ഗവി' വരെ പോകണമെന്നായിരുന്നു ആഗ്രഹമെങ്കിലും പത്തനംതിട്ട ട്രാഫിക്‌ അയലന്ടു വരെ മാത്രമേ പോകാന്‍ സാധിച്ചുള്ളൂ. അവിടെ തുടങ്ങി എനിക്ക് പോലീസുകാരുമായുള്ള ആത്മബന്ധം. ഒരു ദുര്‍ബല നിമിഷത്തില്‍ എനിക്ക് ട്രാഫിക്‌ പോലീസുകാരനെ 'ചേട്ടാ' എന്ന് അഭിസംബോധന ചെയ്യേണ്ടി വന്നു. ഒട്ടും താമസിപ്പിക്കാതെ അദ്ദേഹം വയര്‍ലെസ്സ് വഴി വിവരം സ്റ്റേഷനിലേക്ക് കൊടുത്തു. എന്നെ സ്വീകരിക്കാന്‍ മറ്റൊരു പോലീസുകാരന്‍ കൂടി വന്നു, ഒരു കോണ്‍സ്റ്റബിള്‍. അയാള്‍ എന്റെ വണ്ടിയുടെ പിന്നില്‍ കയറി ഇരുന്നിട്ട് വണ്ടിയെടുക്കാന്‍ പറഞ്ഞു. അന്നെനിക്ക് ഭയങ്കര ഭയവും ടെന്ഷനുമായിരുന്നു. സ്റ്റേഷനില്‍ വണ്ടി വെച്ചിട്ട് മാറി നിന്നപ്പോള്‍ എന്റെ മുട്ടുകള്‍ ശെരിക്കും വിറക്കുന്നുണ്ടായിരുന്നു. നല്ല മഴ പെയ്തു തുടങ്ങി. കോണ്‍സ്റ്റബിള്‍ വന്നു ഉള്ളിലേക്ക് കയറി നില്‍കാന്‍ പറഞ്ഞു. സി.ഐ വന്നു ലൈസെന്‍സ് കാണിക്കാന്‍ പറഞ്ഞു. 'ഇല്ലാത്ത സാധനമെങ്ങനാ കാണിക്കുന്നത്' എന്ന് മനസ്സില്‍ ചോദിച്ചുകൊണ്ട് ലിസെന്സില്ലാത്ത കാര്യം സാറിനോട് പറഞ്ഞു. ഇത് കേട്ടതും പുള്ളി രസീതുകുറ്റിയെടുക്കാന്‍ അകത്തേക്ക് പോയി. പിന്നീടങ്ങോട്ട് ആകാംഷയുടെ നിമിഷങ്ങളായിരുന്നു.......'എത്ര അടിക്കും?' എന്ന ഒരേ ഒരു ചോദ്യം മാത്രം. കുറച്ചു കഴിഞ്ഞു കോണ്‍സ്റ്റബിള്‍ ഇറങ്ങി വന്നു നിസ്സാരമായ ഭാവത്തില്‍ ചിരിച്ചു കൊണ്ട് നിന്നു . അപ്പോള്‍ തുകയും നിസ്സാരംയിരിക്കുമെന്നു ഞാന്‍ തെറ്റിദ്ധരിച്ചു. പക്ഷെ തുക കേട്ട് ഞാനൊന്നു ഞെട്ടി '1500 രൂപ'. ഒടുവില്‍ സി.ഐ അദ്ദേഹം രസീത് എന്റെ കയ്യില്‍ നേരിട്ട് കൊണ്ട് തന്നു. അപ്പോള്‍ ഒരല്പം ആശ്വാസമായി, കാരണം തുക കുറഞ്ഞു '1100' ആയി.ആ രസീതില്‍ ഒപ്പിട്ടതോടുകൂടി ഞാനൊരു ഇന്ത്യന്‍ പൌരനായി, നേരിട്ട് സര്‍ക്കാരിനു 1100 രൂപ പിഴയടച്ച ഒരിന്ത്യന്‍ പൌരന്‍. ആ ഒരൊറ്റ അനുഭവം കൊണ്ട് എനിക്ക് പോലീസുകാരെ പെടിയില്ലാതായി.

പിന്നെ കുറേക്കാലം പോലീസുകാര്‍ കൈ കാണിച്ചാല്‍ നിര്‍ത്താതെ പോയി. ഒരിക്കല്‍ അടൂര്‍ റെവെന്യു ടവറിനു സമീപം പോലീസ് വണ്ടിക്കു കൈ കാണിച്ചു, ഞാന്‍ വണ്ടിയുടെ ആക്സലേറ്റ്റില്‍ കൈ കൊടുത്തു അതുകഴിഞ്ഞ് എന്റെ പുറകിലിരുന്ന സുഹൃത്ത്‌ ആ പോലീസുകാരനേയും കൈ കാണിച്ചു. പിന്നീടൊരിക്കല്‍ ഞാനും അമ്മയും കൂടി വണ്ടിയില്‍ പത്തനംതിട്ട മെയിന്‍ റോഡിലൂടെ വരുമ്പോള്‍ ഹെല്‍മെറ്റ്‌ ധരിക്കാതത്തില്‍ പ്രതിഷേധിച്ചു അവര്‍ എന്നെ വീണ്ടും പിടിച്ചു. അന്ന് ഞാന്‍ സര്‍ക്കാര്‍ ഘജനാവിലേക്ക് സംഭാവന ചെയ്തത് 100 രൂപയായിരുന്നു, ഈ സംഭവത്തിന്‌ ശേഷവും തളരാതെ തന്നെ മുന്‍പോട്ടു നീങ്ങി. ആ സംഭവത്തിന്‌ ശേഷം ഇടയ്ക്കിടെ ഹെല്‍മെറ്റ്‌ വച്ചു വണ്ടിയോടിക്കാന്‍ തുടങ്ങി. പിന്നീടൊരിക്കല്‍ പത്തനംതിട്ടയില്‍ വെച്ച് തന്നെ വണ്‍വേ തെറ്റിച്ചു വണ്ടിയോടിച്ചതിന്റെ പേരില്‍ പോലീസുകാര്‍ ചിരിച്ചുകൊണ്ട് വീണ്ടും എന്റെ മുന്‍പില്‍ കൈ നീട്ടി. അന്നും എനിക്ക് 100 രൂപ സംഭാവന കൊടുക്കേണ്ടി വന്നു. ഈ ഒരു സംഭവം കൂടി കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ മനസ്സിനോട് പറഞ്ഞു 'ഇനിയൊരിക്കലും വണ്‍വേ തെറ്റിച്ചു വണ്ടിയോടിക്കാന്‍ പാടില്ല'

ഒരു ദിവസം ഒരു പ്രത്യേക ആവശ്യത്തിനു ചങ്ങനാശേരി വരെയൊന്നു പോകേണ്ടി വന്നു. സമയം ഇരുട്ടി തുടങ്ങിയിരുന്നു, ഒരു ഏഴു മണിയായി കാണും. അവിടെയുള്ള ഒരു സിഗ്നലിന്റെ മുന്‍പില്‍ ഒരു നീണ്ട ചങ്ങല പോലെ വാഹനങ്ങള്‍ കിടക്കുകയായിരുന്നു, പെട്ടെന്ന് തിരിച്ചു വരേണ്ട ആവശ്യമുള്ളതുകൊണ്ട് ഒരുപാടു വെട്ടിച്ചും തിരച്ചുമോക്കെ വണ്ടി മുന്‍പോട്ടു കൊണ്ടുപോയി. ആ ചങ്ങലയുടെ ഏതാണ്ട് നടുവില്‍ എത്തിയപ്പോഴേക്കും ട്രാഫിക്‌ പോലീസ് എന്നെ വിളിച്ചു, ഒരു വനിതാ പോലീസായിരുന്നു. വണ്ടി അവരുടെ അടുത്തേക്ക് ഒതുക്കി നിര്‍ത്തി. അവര്‍ ചോദിച്ചു 'ഇങ്ങനെ അങ്ങ് കയറി പോകുവാണോ?'....... കുറച്ചു നേരം ആലോചിച്ചതിനു ശേഷം ഞാന്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു 'എന്റേത് ഒരു എമര്‍ജന്‍സി കേസാണ്'.....എന്നിട്ട് പോകേണ്ട സ്ഥലം പറഞ്ഞു കൊടുത്തു. അവര്‍ വളരെ സന്തോഷത്തോടെ എനിക്ക് വഴി പറഞ്ഞു തന്നു. പോരാത്തതിനു സിഗ്നല്‍ മാറുന്നത് വരെ കാത്തുനില്‍ക്കാതെ പോകാനൊരു വഴിയും പറഞ്ഞു തന്നു. അവരോടു നന്നിയൊക്കെ പറഞ്ഞു യാത്ര തുടര്‍ന്നു. അപ്പോഴും മനസ്സിലേക്കൊരു വരി ഓടിയെത്തി 'ഇവര്‍ എല്ലാ വനിതാ പോലീസുകാര്‍ക്കും ഒരു മാതൃകയാകട്ടെ'.......

ഏറ്റവും അവസാനം പോലീസുമായി ഇടപടെണ്ടി വന്നത് കഴിഞ്ഞ ദിവസമായിരുന്നു. കോളേജില്‍ നിന്നും മടങ്ങി വരും വഴി സിഗ്നല്‍ കാരണം അബാന്‍ ജംഗ്ഷനില്‍ നിര്‍ത്തേണ്ടി വന്നു. അബാന്‍ ടവറിന്റെ മുന്‍പിലൂടെ റോഡിലേക്ക് ചാടാമെന്നു പുറകിലിരുന്ന സുഹൃത്ത്‌ പറഞ്ഞു 'ആയിക്കോട്ടെ' എന്ന് ഞാനും. നേരെ ചെന്ന് ചാടിയത് എസ്‌.ഐ യുടെ മുന്‍പില്‍ . ലൈസെന്‍സ് കാണിച്ചു പക്ഷെ വണ്ടിയുടെ സീറ്റ്‌ അടയാതതുകൊണ്ട് ബുക്കും പേപ്പറും വീട്ടില്‍ വെച്ചിരിക്കുകയായിരുന്നു. പതിവ് തെറ്റിക്കാതെ വീണ്ടും
സ്റ്റേഷനിലേക്ക്. ഞാന്‍ സ്റ്റേഷനില്‍ പോയ സമയം കൊണ്ട് എന്റെ സുഹൃത്ത്‌ കുറച്ചു പാര്‍ട്ടി പ്രവര്‍ത്തകരെയും കൊണ്ട് അങ്ങോട്ട്‌ വന്നു. എന്റെ നില്‍പ്പ് കണ്ട പാര്‍ത്യ്ക്കരെല്ലാം ഞെട്ടി പോയി. മറ്റൊന്നുമല്ല പെടിയോന്നുമില്ലാതെ അവിടെ നില്‍ക്കുന്നതായിരുന്നു അവരുടെ ഞെട്ടലിന്റെ കാരണം. ആ വന്നവരില്‍ ഒരു ചേട്ടന്‍ എന്നോട് ചോദിച്ചു 'നിനക്കെന്ത ഒരു പെടിയില്ലാത്തത്?'..... ഉള്ള കുറച്ചു സമയം കൊണ്ട് ഇതൊരു പതിവയോ മാറിയ കാര്യം പുള്ളിയെ പറഞ്ഞു മനസ്സിലാക്കി.

ആ വന്ന കൂട്ടത്തില്‍ വേറൊരു ചേട്ടന്റെ
കൈയ്യില്‍ ഒരു മാസികയിരിക്കുന്നത് കണ്ടു, അതെടുത്തു വായിച്ചു തുടങ്ങി. മുകേഷ് കഥകള്‍ എന്നൊരു പുസ്തകം വായിച്ചു തീര്‍ത്ത സമയമായിരുന്നു അത്, അതിനെക്കുറിച്ച് നല്ല അഭിപ്രായവും എനിക്കുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഞാന്‍ ആ മാസികയുടെ പേജുകള്‍ മറിച്ചു നോക്കിയപ്പോള്‍ അതിലും ഒരു മുകേഷ് കഥ 'ശാന്ത ഗര്‍ഭിണിയാണോ?'......അത് വായിച്ചു ഞാന്‍ സ്റ്റേഷനില്‍ നിന്ന് പുഞ്ചിരിച്ചു. വീട്ടില്‍ നിന്നും ബുക്കും പേപ്പറുമായി മറ്റൊരു സുഹൃത്ത്‌ തിരിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ കാര്യങ്ങളെല്ലാം സി.ഐ പുരുഷോത്തമന്‍ പിള്ളയോട്, അതായത് എനിക്ക് ആദ്യമായി പെറ്റിയടിച്ച സാറിനോട് പറഞ്ഞു. എല്ലാത്തിനും ശേഷം ബുക്കും പപെരുമായി എസ്‌.ഐയുടെ മുറിയിലേക്ക് കടന്നു ചെന്നു. പെറ്റിയടിക്കാന്‍ പറ്റാത്തതിന്റെ രോഷം അയാള്‍ ശെരിക്കും പ്രകടിപ്പിച്ചു. മലയാള ഭാഷയിലുള്ള എല്ലാ മോശപ്പെട്ട പദങ്ങളും അദ്ദേഹത്തിന്റെ രോഷതിലുണ്ടായിരുന്നു. ലോകത്ത് ഇത് ആദ്യമായിട്ടായിരിക്കും ഒരാള്‍ തെറി പറഞ്ഞുകൊണ്ട് ഉപദേശിക്കുന്നത്. എല്ലാം കഴിഞ്ഞു പുള്ളി ബുക്കും പേപ്പറും വലിച്ചെറിഞ്ഞുകൊണ്ട് പറഞ്ഞു 'എടുത്തുകൊണ്ടു പോടാ'......റൂമില്‍ നിന്നുമിറങ്ങി വരുമ്പോള്‍ ആകാംഷാഭരിതരായി എന്റെ സുഹൃത്തുക്കള്‍ അവിടെ നില്‍പ്പുണ്ടായിരുന്നു . അവരിലൊരാള്‍ ചോദിച്ചു 'എന്തായി?'.വളരെ അധികം സന്തോഷത്തോടെ ഞാന്‍ പറഞ്ഞു 'കുറെ തെറി കേട്ടാലെന്താ പെറ്റിയടക്കേണ്ടി വന്നില്ലെല്ലോ' ........

Wednesday, July 21, 2010

ഇന്നു ഞാന്‍ നാളേയ്ക്കു പോകുന്നു

ശരത് നിലക്കല്‍

കാലബന്ധിത കര്‍മ്മങ്ങളെ...
നിങ്ങളെന്‍ സ്മൃതിപഥങ്ങളിലൊന്നുമില്ല
സ്മരണവീഥികളിലൊന്നുമില്ല
സമയരഥങ്ങള്‍ ചലിക്കുന്ന വേളയില്‍
നിന്നെ ഞാനൊട്ടോര്‍ക്കുന്നുമില്ല

സകലകാല വിജയചരിതങ്ങളും
സമയബന്ധിത സംഭവങ്ങള്‍
സകലവും സ്മരിക്കുന്ന മര്‍ത്യനോ
സംഭവാമി യുഗേ യുഗേ

സരമതൊരുവേളയോര്‍ത്തിരുന്നെങ്കില്‍
സകലവും ആഹ്ലാദപൂരിതങ്ങള്‍,
കര്‍മ്മങ്ങളൊക്കെയും കാലോചിതങ്ങല്ലെന്നിരുന്നാല്‍
ചെയ്യുന്നതൊക്കെയും സ്വവഞ്ചനയായ് ഭവിക്കും

സമയരഥത്തില്‍ അശ്വങ്ങളേറെ,
സത്‌ലക്ഷ്യ പൂര്‍ത്തീകരത്തിനായ്
അര്‍പ്പണ കടിഞ്ഞാണ്‍ നിയന്ത്രിക്ക നീ
തെല്ലും മടിക്കേണ്ട നിശ്ചയം നീങ്ങു നീ
നിന്‍ ലക്ഷ്യബോധം നിനക്കായ്‌ ജനിക്കട്ടെ.

Wednesday, July 7, 2010

!?! ഉള്ളിന്‍റെ പിടപ്പ് !?!

ശരത് നിലക്കല്‍
ആമുഖം:- ഞാന്‍ ഒന്നുമറിയുന്നില്ലെന്ന തോന്നല്‍ എന്നെ എന്നില്‍ തന്നെ ശ്രദ്ധാലുവാക്കി, ശ്രദ്ധിച്ചു തുടങ്ങിയപ്പോള്‍ എനിക്ക് മനസ്സിലായി....

വിരളമാണെന്‍ വിവരം അറിവുള്ളതല്ല
ഉള്ളറിവുലയ്ക്കുന്നു ഉള്ളുവിറയ്ക്കുന്നു
അറിവിതത്ത്രയും മൃത്യുജ്ജനിതകം
അറിവിന്‍ അനശ്വര വീഥികള്‍ താണ്ടേണ്ട
ഞാനിന്നെവിടെയാണന്ധകാരത്തിലോ...
അലകടലില്‍ അലപോലെ അന്ധകാരത്തിന്‍
നിഴലുകളെന്നില്‍ നീലിച്ചിരിക്കുന്നു.

വളരുന്നു ഗാത്രം രൊക്കമതിവേഗം
വിരളമാറിവെന്നു പറയുവാന്‍ നാണം
എവിടെപിഴച്ചെന്നറിയില്ലയൊന്നും
അറിവിന്നെനിക്കൊരതിഥി മാത്രം...


അല്ലിനിയങ്ങനെയൊന്നുമല്ലാ എനിക്ക-
റിയാത്തതെല്ലാം പിടിച്ചടക്കും
അനുകരണീയം ലോകതത്ത്വം
കാമ്യമാം ജീവിതം ഉത്കൃഷ്ടപൂര്‍ണം.

.....കാല്യം കണ്ട കെണി.....

ശരത് നിലക്കല്‍

സഖിയെ നിനവേ മനമുരുകും കവിതേ
കരളില്‍ നീയൊരു കനവായ് വന്നു
പ്രണയം കരളില്‍ പൂമൊട്ടിട്ടു
വിരിഞ്ഞ പൂവായ് നീയെന്‍ മനസ്സില്‍
തെളിഞ്ഞു നിന്നൂ രാവേറെ !!

മധുകണമൊരു മണമായൊഴുകി
മണമേകും നീ മനസ്സില്‍ തഴുകി
അകതാരില്‍ നീ കണമായൊഴുകി
എന്നില്‍ നീയൊരു കനവായ് മാറി.


കനവില്‍ കണ്ടൊരു കഥയെല്ലാം
കളിയായ്‌ മാറിയ നിമിഷത്തില്‍
കാല്യം കണ്ടൊരു കണിയില്‍ നീ
മാല്യം ചാര്‍ത്തിയ നവവധുവായ്...

Last two lines sponsored by വിധു ശങ്കര്‍.

Sunday, July 4, 2010

വിയോഗം

ശരത് നിലക്കല്‍
പ്രിയ സ്നേഹിതന്റ്റെ വേര്‍പാടില്‍ വിലപിച്ചു കൊണ്ടൊരു കവിത...

ഇന്നലെയോളമെന്‍ ചാരെയിരുന്നു നീ
ഇമ്പമുള്ളോര്‍മകള്‍ പങ്കിടുമ്പോള്‍
പങ്കിലമായോരാ പാതകള്‍ കണ്ടു നാം
പാരില്‍ ജയിക്കാന്‍ നിനച്ചിരുന്നു.

പിന്നെയും പോയി നീ എന്നെവിളിക്കാതെ
പിന്‍വിളിയ്ക്കൊന്നുമേ കാതുകൊടുക്കാതെ
കാണ്കിലും കാണ്മതു കനവെന്നറിയിച്ച്
കൂട്ടുകാരാ നീ മണ്മറഞ്ഞു പോയ്‌.

പഞ്ഞത്തമില്ലാത്ത സ്നേഹം ഭുജിച്ചു നാം
ഭൂവിലൊരാശ്രയം തീര്‍ത്തതല്ലോ
മിത്രമെന്നത്രമേല്‍ മുദ്രകുത്തപ്പെട്ടൊ-
രെന്നെവിട്ടിന്നു നീ പോകയല്ലോ..

രോഗം വരിച്ചു നീ വിശ്രമിക്കുമ്പോഴും
ശീഘ്രം സുഖപ്പെടുമെന്നു നിനച്ചു ഞാന്‍
എങ്കിലും ചിത്രഗുപ്തന്റെ ചിട്ട തെറ്റാത്തൊരാ
പുസ്തകം നമ്മെ ചതിച്ചുവല്ലോ ! !

രോഗരവങ്ങളാല്‍ നിന്‍ ക്ഷേത്രം മലീമസം
വഴിപാടുകള്‍ക്ക് നീ കാതോര്‍ത്തിരിക്കയും
നടയിലിനി കുടികൊള്‍ക വയ്യാതെ വന്നപ്പോ-
ളവനി മതിയാക്കി നീ യാത്രയായി.

തല്‍ക്ഷണം മൃത്യുവും പിന്നെ പ്രയാണവും
നിന്‍ ജീവചിത്രങ്ങള്‍ ഇനിയോര്‍മകളിലിഴചേര്‍ത്തു
സൗമ്യനായലിയുന്നു നീയും
ഇനി പഞ്ചഭൂതങ്ങളുടെ മാറില്‍.........

എം.ജി.രാധാകൃഷ്ണന്‍ - ഒരു സമ്പൂര്‍ണ രാഗം പോലെ .


വിധു ശങ്കര്‍
ഒരു സംഗീത കുടുംബത്തില്‍ ജനിക്കുക എന്ന ഭാഗ്യം ലഭിച്ച അപൂര്‍വ്വം ചിലരില്‍ ഒരാള്‍ ആയിരുന്നു ശ്രീ എം.ജി.രാധാകൃഷ്ണന്‍. മലബാര്‍ ഗോപാലന്‍ നായര്‍ എന്ന സംഗീതജ്ഞന്റെയും സംഗീത അദ്ധ്യാപിക കമലാക്ഷി അമ്മയുടെയും മകനായി 8 ഓഗസ്റ്റ്‌ 1940ല്‍ ഹരിപ്പാട്‌ ജനിച്ചു.

സ്വാതി
തിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്നായിരുന്നു അദ്ദേഹം ഗാനഭൂഷണം നേടിയത്. അവിടെ അദ്ദേഹത്തിന്റെ പ്രാവീണ്യം കണക്കിലെടുത്ത് 2ആം വര്‍ഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയുണ്ടായി. ശാസ്ത്രീയ സംഗീതത്തിലും ലളിത സംഗീതത്തിലും ഒരുപോലെ പ്രാഗത്ഭ്യം തെളിയിച്ച ഒരു ബഹുമുഖ പ്രതിഭ ആയിരുന്നു അദ്ദേഹം. ലളിത ഗാനങ്ങളെ ജനപ്രിയമാക്കുന്നതില്‍ അഗ്രസ്ഥാനീയനായിരുന്നു. ഡോ.കെ.ജെ.യേശുദാസിന്റെയും എം.ജി.ശ്രീകുമാറിന്റെയും കെ.എസ്.ചിത്രയുടെയും മികച്ച ഗാനങ്ങളുടെ പട്ടിക എടുത്താല്‍ അതില്‍ പലതിനും സംഗീതം പകര്‍ന്നത് അദ്ദേഹം തന്നെ ആയിരുന്നു. ലളിത സംഗീത ശാഖയിലൂടെ കാവാലം നാരായണ പണിക്കരുമായും .എന്‍.വി കുറുപ്പുമായും ചേര്‍ന്ന് ധാരാളം ഹൃദ്യമായ ഗാനങ്ങള്‍ സൃഷ്ടിച്ചു. അതില്‍ 'ഓടക്കുഴല്‍വിളി'യും 'ഘനശ്യാമ സന്ധ്യാഹൃദയ'വും 'അഷ്ടപതീലയ'വുമൊക്കെ മറക്കാനാവാത്ത ചില ഉദാഹരണങ്ങളാണ്. സിനിമ സംഗീതത്തിലും കുറെയധികം വേറിട്ട ഗാനങ്ങള്‍ക്ക് പിറവി കൊടുത്തുകൊണ്ട് വിഭാഗം പ്രേക്ഷകരുടെയും ആരാധനാപാത്രമായിരുന്നു. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഒരു സംഗീതജ്ഞന്‍ കൂടി ആയപ്പോള്‍ സംഗീതത്തിന്റെ എല്ലാ മേഖലകളിലും കൈ കടത്താന്‍ അദ്ദേഹത്തിന് സാധിച്ചു.

വേറിട്ട വഴികളിലൂടെ സഞ്ചരിച്ചായിരുന്നു അദ്ദേഹം സംഗീതം സൃഷ്ടിച്ചിരുന്നത്. സിനിമ സംഗീതത്തില്‍ ഒരു സംഗീത സംവിധായകരും പരീക്ഷിക്കാതിരുന്ന ചില രാഗങ്ങള്‍ പല സന്ദര്‍ഭങ്ങളിലായി അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. സൃഷ്ടികള്‍ക്ക് പകരം വെയ്ക്കാന്‍ ആര്‍ക്കാലും സാധ്യമല്ല. മണിചിത്രത്താഴിലെ തെക്കിനിയില്‍ നിന്നും കേള്‍ക്കുന്ന ഗാനത്തിന് പഴമ തോന്നിക്കാനും വികാരം ഉളവാക്കാനും വേണ്ടി ആയിരുന്നു അദ്ദേഹം അന്ന് 'ആഹരി' രാഗം തിരഞ്ഞെടുത്തത്. രാഗം സിനിമ സംഗീതത്തില്‍ മുന്‍പ് കേള്‍ക്കാത്ത ഒന്നായിരുന്നു. അതുപോലെ തന്നെ സാമന്തമലഹരിയും കുന്തലവരാളിയും സിനിമ സംഗീതത്തില്‍ ആദ്യമായി കൊണ്ടുവന്നു.

കാറ്റേ
നീ വീശരുതിപ്പോള്‍,
റുകറെ കാര്‍മുകില്‍, മൗനമേ, സൂര്യകിരീടം, നിലാവിന്‍റെ, ശലഭം, മൃദുലേ എന്നീ ഗാനങ്ങള്‍ മറക്കാന്‍ പറ്റുന്ന ഒരു സംഗീതാസ്വാധകനും കാണുമെന്നു തോന്നുന്നില്ല. അദ്ദേഹത്തിന്‍റെ തന്നെ ലളിതഗാനങ്ങളില്‍ വെച്ച് ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമായിരുന്നു 'മുത്തു കൊണ്ടെന്‍റെ മുറം നിറഞ്ഞു'...... ചെയ്ത ഓരോ ഗാനങ്ങളും മുത്തുകളായതുകൊണ്ട് നിറഞ്ഞത്‌ ശ്രോതാക്കളുടെ മുറങ്ങളാണ്, സൂര്യകിരീടം വീണുടഞ്ഞെങ്കിലും നിറഞ്ഞു എന്ന് പറയപ്പെടുന്ന മുങ്ങളെല്ലാം എന്നും നിറഞ്ഞു തന്നെ ഇരിക്കും....................