Wednesday, January 12, 2011

മദ്രാസിലെ മദിരാശി...!!!




വിധു ശങ്കര്‍

ചെന്നൈ നഗരത്തില്‍ ചെന്നെത്താന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങളുണ്ട്. ജോലി തേടിയും, ഉപരി പഠനത്തിനു വേണ്ടിയും, സിനിമയില്‍ ചേരാനുമെല്ലാം ഒടുവില്‍ ചെന്നെത്തപ്പെടുന്ന നഗരമാണ് മദ്രാസ്‌ എന്ന ഇപ്പോഴത്തെ ചെന്നൈ. എന്തിനു പറയണം, ദുബായ് കടപ്പുറമാണെന്നു കരുതി ദാസനും വിജയനും വരെ ചെന്നെത്തിയത് മദ്രാസിലെ ഒരു കടപ്പുറത്തായിരുന്നു. സാധാരണക്കാരെ പോലെ തന്നെ എന്‍റെ കുറച്ചു സുഹൃത്തുക്കളും ഒരു കലാലയത്തില്‍ പ്രവേശനം നേടാന്‍ അവിടെയെത്തി. ബി എസ് സി നോട്ടിക്കല്‍ സയന്‍സ് എന്ന ബിരുദം നാട്ടില്‍ എങ്ങും ഇല്ലാത്തതായിരുന്നു അവിടെ തന്നെ പോകാനുള്ള കാരണം. ശരത്, ജോബി, ദീപു, ശരണ്‍ എന്നിവരായിരുന്നു ഒരു രാത്രി ആ മഹാനഗരത്തിലേക്ക്‌ പുറപ്പെട്ടത്‌. കൂട്ടിനു പോകാന്‍ എന്നെയും വിളിച്ചിരുന്നു പക്ഷെ പല കാരണങ്ങള്‍ കൊണ്ടും സാധിച്ചില്ല.
ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും അവര്‍ വണ്ടി കയറി, 12 മണിക്കൂറുകള്‍ കൊണ്ടു ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തി.
വണ്ടി അവിടെ നിര്‍ത്തിയതും എലാവരും കൂടി ഷെയര്‍ മാര്‍ക്കറ്റ്‌ നടത്താന്‍ തുടങ്ങി, അതായത് കുപ്പി വാങ്ങാന്‍ ഷെയറിട്ടു തുടങ്ങി. അവിടെയൊക്കെ ഷെയര്‍ മാര്‍ക്കറ്റിന് നല്ല സ്വീകാര്യതയാണത്രെ [കുപ്പിക്ക്‌ വില കുറവാ]. ഇവര്‍ക്കൊപ്പം കലാലയത്തിലേക്കുള്ള പ്രവേശനം ശെരിയാക്കി കൊടുക്കേണ്ട ഏജെന്റുമുണ്ടായിരുന്നു. വൈകിട്ട് 6 മണിയായപ്പോള്‍ കുപ്പിയും ഭക്ഷണവുമായി സെന്‍ട്രലില്‍ നിന്നും അല്‍പ്പം മാറിയുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്തു അവര്‍ നിലയുറപ്പിച്ചു.
എടുത്ത മുറിയെ വര്‍ണിക്കാന്‍ വാക്കുകള്‍ കിട്ടാതെ ശരത് എന്നെ വിളിച്ചു. ആ മുറിയില്‍ എ സി പ്രവര്‍ത്തിപ്പിക്കാന്‍ പറ്റില്ലായിരുന്നു, കാരണം ആ മുറിയില്‍ എ സി ഇല്ലായിരുന്നു, മൂട്ടകള്‍ക്ക്‌ ഒട്ടും കുറവില്ലാതിരുന്ന 2 കട്ടിലുകള്‍, പിന്നെ കണ്ണ് കിട്ടാതിരിക്കാന്‍ ചുവരില്‍ കരുണാനിധിയുടെ ഒരു കൂളിംഗ്‌ ഗ്ലാസ് വെച്ച പടവും. എല്ലാരും ഭക്ഷണം കഴിച്ചു പരിപാടികള്‍ തുടങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി തുടങ്ങി. ശരത് വരാന്തയിലേക്കിറങ്ങി ആ സ്ഥലത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും കണ്ണുകള്‍ പായിച്ചു. 5 മിനിട്ടുകള്‍ കഴിഞ്ഞു, അവന്‍ തിരികെ മുറിയില്‍ വന്നപ്പോള്‍ 3 പേരും ഉറക്കങ്ങി കഴിഞ്ഞിരുന്നു, അതും വാഴ വെട്ടിയിട്ട പോലെ അങ്ങോട്ടും ഇങ്ങോട്ടും. വെറുതെ ആ കുപ്പിയിലേക്ക്‌ നോക്കിയപ്പോള്‍ ഒരു തുള്ളി പോലും ബാക്കി ഉണ്ടായിരുന്നില്ല. ഉറക്കത്തിന്‍റെ രഹസ്യം അവന്‍ മനസ്സിലാക്കി. ഒരുപാട് രാത്രികള്‍ ചര്‍ച്ചകളും കവിതകളും സംഗീതവും സാഹിത്യവുമോക്കെയായി ഞങ്ങള്‍ ഉറങ്ങാതെ ചിലവഴിച്ചിട്ടുണ്ട്, അതുകൊണ്ട് തന്നെ ഒരു രാത്രി ഉറങ്ങാതെ ചിലവഴിക്കാന്‍ അവന്‍ ബുദ്ധിമുട്ടില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. അവന്‍ വീണ്ടും വരാന്തയിലേക്ക്‌ ഇറങ്ങി. സമയം 10 മണി കഴിഞ്ഞു, നഗരം ഉറങ്ങി തുടങ്ങി.

അവന്‍ മുറി അടച്ചതിനു ശേഷം പുറത്തേക്ക് ഇറങ്ങി വെറുതെ മുന്‍പോട്ടു നടന്നു. ഒറ്റപ്പെട്ട ഒരു നടപ്പായിരുന്നതിനാല്‍ അവന്‌ പൂര്‍ണമായും അത് ആസ്വദിക്കാന്‍ കഴിഞ്ഞില്ല. ഒരു കിലോമീറ്റര്‍ നടന്ന ശേഷം ഒരു മതില് കണ്ടു. റോഡിലെങ്ങും ആരുമില്ലെന്ന് കണ്ടു മതിലില്‍ കയറി ഇരുന്നു. നല്ല കാറ്റായിരുന്നു. സമയം 11 ആയപ്പോള്‍ ഒരു വൃദ്ധയായ സ്ത്രീ വന്നു തമിഴില്‍ തെറി പറയാന്‍ തുടങ്ങി. പ്രായം മാനിച്ചു തിരച്ചു ഒന്നും മിണ്ടാതെ അവന്‍ നിശ്ചലനായി നിന്നു. ശരത് ഒരു ദീര്‍ഘശ്വാസം വിട്ടിരുന്നെങ്കില്‍ അവരുടെ ശ്വാസം അവിടെ നിലച്ചു പോകുമായിരുന്നു, പക്ഷെ അവന്‍ ശ്വാസമടക്കി പിടിച്ചു അവര്‍ പറയുന്ന വാക്കുകള്‍ കേട്ട് പഠിക്കാന്‍ ശ്രമിച്ചു. പ്രസങ്ങമൊക്കെ മതിയാക്കി ആ സ്ത്രീ ആ മതിലില്‍ കയറി കിടന്നുറങ്ങാന്‍ തുടങ്ങി. തിരച്ചു മുറിയിലേക്ക് നടക്കാമെന്ന് വിചാരിച്ചു ഒരടി മുന്‍പോട്ടു വെച്ചപ്പോള്‍ ഒരു ഓട്ടോറിക്ഷയുടെ ശബ്ദം കേള്‍ക്കാന്‍ ഇടയായി. ഓട്ടോ അവനില്‍ നിന്നും ഒരു 12 അടി മാറി നിന്നു, അതില്‍ നിന്നും 40 വയസ്സ് പ്രായം വരുന്ന, പൊക്കം കുറഞ്ഞ ഒരു
തമിഴന്‍ ഇറങ്ങി വന്നു, തൊട്ടു പുറകെ തന്നെ 23 വയസ്സ് പ്രായം വരുന്ന, കറുത്ത ചുരിദാര്‍ ധരിച്ച, തലയില്‍ മുല്ലപ്പൂ ചൂടിയ ഒരു തമിഴ് യുവതിയും പുറത്തിറങ്ങി.. ഓട്ടോ തിരിച്ചു പോയി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അവിടെ ഒരു മാരുതി വാന്‍ വന്നു നിന്നു. ആ വണ്ടിയില്‍ നിന്നും പൊക്കം കൂടിയ ഒരു തമിഴന്‍ ഇറങ്ങി ഇവരോട് കാര്യം പറയാന്‍ തുടങ്ങി. എല്ലാം കഴിഞ്ഞു പൊക്കം കുറഞ്ഞ തമിഴന്‍ 'പറ്റിക്കരുത്' എന്ന മുദ്ര കാണിച്ച്‌ എന്തോ ഒരു ബുക്കില്‍ കുറിക്കുന്നത് കണ്ടു. അപ്പോള്‍ ശരത് മനസ്സില്‍ പറഞ്ഞു 'പറ്റു ബുക്കായിരിക്കും?'; പിന്നെ അവിടെ നിന്ന യുവതിയെയും വാനില്‍ കയറ്റി തിരക്കിട്ട് അവര്‍ എതിര്‍ദിശയിലേക്ക് പാഞ്ഞു.

അധികം താമസിപ്പിക്കാതെ അയാള്‍ ശരത്തിന്റെ അരയിലേക്കു വന്നു, കാരണം അവന്‍റെ അരയ്ക്കൊപ്പം ഉയരമേ അയള്‍ക്കുള്ളായിരുന്നു. അടുത്തെത്തിയ ശേഷം അവര്‍ തമ്മില്‍ തമിഴില്‍ ഒരു സംഭാഷണം അരങ്ങേറി [താഴെ മലയാളത്തില്‍ കൊടുത്തിരിക്കുന്നു]
തമിഴന്‍ : വാ ഒരു ചായ കുടിക്കാം
ശരത് : വേണ്ട.
തമിഴന്‍ : കുഴപ്പമില്ല വരൂ, എന്തായാലും ഒരു ചായ കുടിച്ചു കളയാം.
ശരത് : എഡോ, തന്നോടല്ലേ പറഞ്ഞത് എനിക്ക് ചായ വേണ്ട എന്ന്??
തമിഴന്‍ : കല്യാണം കഴിച്ചതാണോ?
ശരത് : അല്ല.എന്താ???
തമിഴന്‍ : താല്‍പര്യമുണ്ടോ?
ശരത് : പണ്ട് ഉണ്ടായിരുന്നു ഇപ്പോള്‍ ഇല്ല.ഒരു സംശയം ചോദിച്ചോട്ടെ??
തമിഴന്‍ : ചോദിക്കൂ....
ശരത് : ഇവിടെയൊക്കെ വ്യഭിചരിക്കുന്നതിനെ ചായ കുടി എന്നാണോ പറയുന്നത്???

ഇത്രെയും പറഞ്ഞു ലോഡ്ജിലേക്ക് അവന്‍ നടന്നകന്നു. പക്ഷെ ഏതോ ഒരു കമ്പനിയുടെ പ്രോഡക്റ്റ് പരിചയപ്പെടുത്താന്‍ വന്ന എക്സിക്യൂട്ടിവിനെ പോലെ അയാള്‍ പിന്നാലെ നടന്നു. ലോഡ്ജെത്തിയപ്പോള്‍ അവന്‍ ഓടി മുറിയില്‍ ചെന്നു അവന്‍മാരെ വിളിച്ചുണര്‍ത്തി. ഉറക്കം പോയ ദേഷ്യത്തില്‍ അവര്‍ പുറത്തേക്കു വന്നു. ഒരു മടിയും കൂടാതെ മലയാളികളുടെ ശക്തിയെന്തെന്ന് ആ തമിഴനെ തമിഴ് നാട്ടില്‍ വെച്ചു കാണിച്ച്‌ കോടുത്തു, അല്ല പരിചയപ്പെടുത്തി കോടുത്തു. അടി കൊള്ളുന്ന രീതി കണ്ടപ്പോള്‍ ആദ്യമായിട്ടല്ലെന്ന കാര്യം വ്യക്തമായി. തമിഴ് നാട്ടില്‍ വരുന്ന മലയാളികളെ ചായ കുടിക്കാന്‍ ക്ഷണിക്കരുത് എന്ന പാഠം ആ തമിഴന്‍ ഒരു തേങ്ങലോടെ മനസ്സിലാക്കി. കളരിപ്പയറ്റിനു ശേഷം അവര്‍ 3 പേരും മുറിയില്‍ പോയി സുഖമില്ലാതെ കിടന്നുറങ്ങി. അടുത്ത ദിവസം നേരത്തെ തന്നെ ശരത് ഉണര്‍ന്നു. പല്ല് തേക്കാന്‍ വരാന്തയില്‍ ചെന്നു നിന്നപ്പോള്‍ അകലെ ഒരു പൈപ്പിന്‍ ചുവട്ടിലിരുന്നു തുണി അലക്കുന്ന ഒരു പെണ്‍കുട്ടിയെ കണ്ടു. രണ്ടു നിമിഷം ചിന്തിച്ചപ്പോള്‍ അവന്‌ വിശ്വസിക്കാനായില്ല, ആ പെണ്‍കുട്ടി തന്നെയായിരുന്നു കഴിഞ്ഞ രാത്രി കണ്ട തമിഴ് യുവതി. ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു നിയമവിരുദ്ധമായ ഒരു തൊഴില്‍ ചെയ്തിട്ടും ഉപജീവനം അത്ര സുഖമല്ല എന്ന് ആ കാഴ്ചയില്‍ നിന്നും മനസ്സിലായി. എന്തോ ഒരു നിയോഗം പോലെ തന്നെ ആ ദിവസം ഇവര്‍ 4 പേരെയും ഒരു മോശപ്പെട്ട വാര്‍ത്ത കാത്തിരിപ്പുണ്ടായിരുന്നു. നാലില്‍ മൂന്നുപേര്‍ക്കും അവിടെ പ്രവേശനം ലഭിച്ചില്ല, മാത്രമല്ല ഫീസ്‌ ഇനത്തില്‍ നേരത്തെ കൈപ്പറ്റിയ ഒന്നേ കാല്‍ ലക്ഷം രൂപ തിരികെ കിട്ടില്ലെന്നും അറിഞ്ഞു. ഒടുവില്‍ എല്ലാം സഹിച്ചു അവര്‍ തിരിച്ചു ദൈവത്തിന്‍റെ സ്വന്തം നാട്ടിലെത്തി....!!!

3 comments:

Unknown said...

Mind Blowing... I can describe your post in this one word...
Why I like your articles more..??
Its only because of your genuine approach towards every articles...
you write CLEARLY.. Excellent and superb...
Wer is Sarath rt nw...?????
He will really enjoy ur recent blog..

'PEACE FROM WITHIN' said...

Thanks bro.....
Actually sarath is one among the members of this blog n he is still in chennai....!!!

The Nilackal House said...

Sathyam paranjal Chennai-yil varumpol maathramanu eanikku ninte vila kooduthal manassilakkan sadhikkunnath. ...SUPERB!

Anubhavicharinja eannekalum Akaleyirunnu ne oohicharinjathil njan kridharthanayi.