Wednesday, October 5, 2011

ഉരുക്ക് മനുഷ്യരുടെ ഉരുകിയ ഹൃദയം




കോളേജിലെ പരീക്ഷകളൊക്കെ കഴിഞ്ഞു, പതിവ് പോലെ ക്ലാസ് നടക്കുന്ന സമയം. പരീക്ഷ കഴിഞ്ഞ സ്ഥിതിക്ക് ഒരു ദിവസം മാറി നില്‍ക്കാമെന്നു വിചാരിച്ച് കോളേ ഗേറ്റിനു സമീപം നില്‍ക്കുമ്പോഴാണ് മൊബൈലില്‍ ഒരു എസ് എം എസ് വരുന്നത്. 'ഇന്ന് ഓഗസ്റ്റ് 22 എസ് എഫ് ഐയുടെ എസ് പി ഓഫീസ് മാര്‍ച്ച്, യൂണിറ്റില്‍ നിന്നും പരമാവധി സഖാക്കളെ പങ്കെടിപ്പിക്കുക!'.പ്രത്യേകിച്ച് മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് അനുഭവ ശേഖരണാര്‍ത്ഥം ഞാനും പങ്കെടുക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ കോളേജ് ഗേറ്റിനു സമീപം നിന്നു ക്ലാസില്‍ കയറാതിരിക്കാന്‍ താല്‍പര്യമുള്ളവരേയെല്ലാം തടഞ്ഞു നി
ര്‍ത്തി വിവരം അറിയിച്ചു. കുറച്ച്‌ സമയത്തിനുള്ളില്‍ തന്നെ അവിടെ ഒരു കൂട്ടായ്മയുണ്ടായി. 10 മണിക്ക് മാര്‍ച്ച് ആരംഭിക്കും എന്ന് പറഞ്ഞു, പറഞ്ഞപോലെ തന്നെ അത് നടന്നില്ല. ഒരുപാട് കാത്തിരിക്കേണ്ടി വന്നു.
ഒടുവില്‍ ഞങ്ങളുടെ കോളേജിലെ നേതാവ് വന്നു, എന്തൊക്കെ ചെയ്യണമെന്നുള്ള കാര്യങ്ങളെ കുറിച്ച് ഒരു ധാരണ നല്‍കി.


കാത്തിരിപ്പിന് വിരാമമിട്ട് രണ്ടു ജീപ്പുകളിലായി അണികളെ കുത്തിനിറച്ച് ഞങ്ങള്‍ ടൌനിലോട്ടു യാത്രയായി. പാര്‍ട്ടി ഓഫീസ് എത്തി.പാര്‍ട്ടി ഓഫീസിന്‍റെ പശ്ചാത്തലം എന്നെ വല്ലാതെ ആകര്‍ഷിച്ചു. മുന്‍പില്‍ തന്നെ ഈ എം എസ് നമ്പൂതിരിപ്പാടിന്‍റെ ഐശ്വര്യം തുളുമ്പി നില്‍ക്കുന്ന ചിത്രം.

ഓഫീസിലേക്ക് കടക്കുമ്പോള്‍ വലതു ഭാഗത്തായി ഒരു അലമാര നിറച്ച് താത്ത്വികമായ പുസ്തകങ്ങള്‍. അതൊക്കെ കണ്ടപ്പോഴേക്കും പെട്ടെന്ന് എനിക്ക് 'സന്ദേശം' സിനിമ ഓര്‍മ്മ വന്നു. പെട്ടെന്ന് തന്നെ അടുത്തു നിന്ന ഒരു സുഹൃത്തിനെ വിളിച്ചു ഞാന്‍ വരുത്തേ കുറേ പുസ്തകങ്ങള്‍ ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു 'ദോ ആ കാണുന്നതാണ് ബൂര്‍ഷ്വാസീ കം സലീം, അപ്പുറത്ത് ഇരിക്കുന്നത് ദാസ് ക്യാപ്പിറ്റല്‍, അങ്ങേ അറ്റത്ത്‌ ഇരിക്കുന്നതാണ് കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ'.
ന്നെ പോലെ തന്നെ പാര്‍ട്ടിയെ കുറിച്ച് ഒരു അറിവുമില്ലാത്തവന്‍ എന്ന നിലയിലാ ഞാന്‍ അവനോട് അതൊക്കെ പറഞ്ഞത്, പക്ഷെ ഉടനെ തന്നെ അവന്‍ മറ്റു കുറേ പുസ്തകങ്ങള്‍ ചൂണ്ടി കാണിച്ച്‌ മറ്റു ചില പേരുകള്‍ പറഞ്ഞു. അത് ഞാന്‍ പ്രതീക്ഷിച്ചില്ല. അറിയാം എന്ന രീതിയില്‍
തല കുലുക്കിയെച്ചു രംഗം വിട്ടു.

10 മണിക്ക് തുടങ്ങും എന്ന് പറഞ്ഞ മാര്‍ച്ച് 12 മണിയായിട്ടും തുടങ്ങിയില്ല. ഒടുവില്‍ 12 15 ആയപ്പോള്‍ ആരംഭം കുറിച്ചു. കൊടികളും മുദ്രാവാക്ക്യങ്ങളും ഒക്കെയായി മുന്നോട്ട്. ഒരു കോടി ആദ്യമേ വാങ്ങി ഞാന്‍ എന്‍റെ മുഖം മറച്ചു. വെയില്‍ മൂത്തതോട് കൂടി മുദ്രാവാക്ക്യങ്ങളും മൂത്തു. ട്രാഫിക് ജം
ഗ്ഷനിലെത്തിയപ്പോള്‍ എന്നെ പണ്ട് പെറ്റി അടിച്ചിട്ടുള്ള പുരുഷോത്തമന്‍ പിള്ള സര്‍ അവിടെ നിന്ന് ട്രാഫിക് നിയന്ത്രിക്കുന്നത് കണ്ടു. അപ്പോഴാണ്‌ വെള്ളിടി പോലെ മുദ്രാവാക്ക്യം മുഴങ്ങിയത്, 'കാക്കിക്കുള്ളില്‍ പോലീസെങ്കില്‍ അവരെ ഞങ്ങള്‍ മാനിക്കും, കാക്കിക്കുള്ളില്‍ ഗുണ്ടകളെങ്കില്‍ പോടാ പുല്ലേ പോലീസേ!!!'. അത് വരേ മുദ്രാവാക്ക്യം വിളിക്കാതിരുന്ന എനിക്ക് അതൊരു സുവര്‍ണ്ണ അവസരമായിരുന്നു, അത് മുതലെടുക്കുകയും ചെയ്തു. പുരുഷോത്തമന്‍ സാറിന്റെ മുഖത്തു നോക്കി ചിരിച്ചുകൊണ്ട് ഞാനും വിളിച്ചു 'പോടാ പുല്ലേ പോലീസേ'.

ഒടുവില്‍ എസ് പി ഓഫീസ് അടുത്തു. അവിടെ കേട്ട മുദ്രാവാക്ക്യങ്ങള്‍ എന്നെ ചിന്താകുലനാക്കി
1 'ഉമ്മന്‍ ചാണ്ടീടെ പട്ടികളെ......!!!!'
ഉമ്മന്‍ ചാണ്ടീടെ പട്ടികള്‍ എന്ത് തെറ്റ് ചെയ്തു???
2 'സീ പി ഐ എം പൊട്ടി വളര്‍ത്തിയ, ഡി വൈ എട ഐ മുലപ്പാലൂട്ടിയ'
ഡി വൈ എഫ് ഐ എങ്ങനെ മുലപ്പാലൂട്ടും???

ഈ സംശയങ്ങള്‍ മനസ്സിലിട്ട് നടക്കുമ്പോഴേക്കും എസ് പി ഓഫീസ് എത്തി. എന്‍റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനായില്ല. ഇതുപോലൊരു രംഗം ന്യൂസ് ചാനലുകളില്‍ അല്ലാതെ ഞാന്‍ കണ്ടിട്ടില്ലായിരുന്നു, പത്തനംതിട്ടയില്‍ എങ്ങും ഒരിക്കലും കണ്ടിട്ടില്ലാത്ത അത്രെയും പോലീസുകാര്‍, അവരെല്ലാം തന്നെ ഒരു ലാത്തീ ചാര്‍ജിനു തയ്യാറായി നില്‍ക്കുകയായിരുന്നു. ഞങ്ങള്‍ അവിടെ എത്തുകയും അവര്‍ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പാര്‍ട്ടീ നേതാക്കള്‍ എല്ലാ സഖാക്കളോടും റോഡിനു നടുക്ക് ഇരിക്കാന്‍ ആവശ്യപ്പെട്ടു. എല്ലാരും അത് ചെയ്തു. പക്ഷെ ഞാന്‍ മാത്രം ഒരല്‍പം വൈകിയാനെലും ചെയ്തു.... പിന്നീടങ്ങോട്ട് നേതാക്കള്‍ മാറി മാറിയുള്ള പ്രസംഗമായിരുന്നു. പത്രക്കാര്‍ എടുക്കുന്ന ഫോട്ടോയില്‍ പതിയാതിരിക്കാന്‍ കോടി എടുത്തു മുസ്ലീം സ്ത്രീകളിടുന്ന പോലെ തലയിലൂടെ ഇട്ടു. പ്രസംഗം തുടര്‍ന്നു, വെയിലും തുടര്‍ന്നു. പ്രസംഗത്തിനു ഇടയില്‍ ഒരു നിമിഷം ഞാന്‍ ആലോചിച്ചു പോയി 'ആ ക്ലാസില്‍ ഇരുന്നെങ്കില്‍ കുറച്ച്‌ സമയം ഉറങ്ങുകയെങ്കിലും ചെയ്യാമായിരുന്നു'. കാത്തിരിപ്പിന് ഒടുവില്‍ ആ സുവര്‍ണ്ണ നിമിഷം എത്തി, മാര്‍ച്ച് സമാപിച്ഛതായി പ്രഖ്യാപിച്ചു. നടുറോഡില്‍ നിന്നും എഴുന്നേറ്റ ഉരുക്ക് സഖാക്കള്‍ എല്ലാം ഉരുകി ഒരു പ്രത്യേക അവസ്ഥയിലായിരുന്നു.
റോഡിന്റെ ഒരു വശത്ത്‌ ഞങ്ങള്‍ക്ക് തിരികെ കോളേജില്‍ പോകാനുള്ള ജീപ്പ് കിടക്കുന്നത് കണ്ടു ഞങ്ങള്‍ അങ്ങോട്ട്‌ പോയി. ജീപ്പിന്‍റെ കണ്ണാടിയില്‍ മുടി ചീകാന്‍ വേണ്ടി നോക്കിയപ്പോള്‍ ശെരിക്കും ഞാന്‍ ഞെട്ടി പോയി. എന്‍റെ മുഖം ഒരു കരിങ്കൊടി പോലെ കറുത്തിരുന്നു . എല്ലാ നഷ്ട്ടങ്ങന്ലും മനസ്സിന്‍റെ ഒരു കോണില്‍ ഒതുക്കി ഞങ്ങള്‍ തിരികെ യാത്രയായി. കോളേജിന്റെ പടിക്കല്‍ എത്തിയപ്പോള്‍ ഞങ്ങളുടെ നേതാവിനോട് ഒരു ചിരിയോട് കൂടി ചോദിച്ചു 'എന്തിനു വേണ്ടിയായിരുന്നു ഇന്നത്തെ മാര്‍ച്ച് ?????'. ആ സഖാവിന്റെ മുഖത്തെ ഭാവത്തില്‍ നിന്നും 'ഒരു ഉരുക്ക് മനുഷ്യന്‍റെ ഉരുകിയ ഹൃദയം എന്തെന്ന് എനിക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞു......

1 comment:

Unknown said...

നിന്റെ തുറന്നു അടിച്ചു സംഭവങ്ങള്‍ പറയുന്ന രീതി വളരെ നല്ലതാണ്..അതാണ്‌ നിന്റെ രചനകള്‍ എനിക്കിഷ്ടപ്പെട്ടത് ... ഇനി ആണേലും ക്ലാസ്സ്‌ കട്ട്‌ ചെയ്തു രാഷ്ട്രീയ മേലാളന്മാരുടെ ഒപ്പം പോകുന്നതിനു പകരം വല്ല പടത്തിനോ മറ്റോ പോയി കൂടെ.......എന്തായാലും ആശംസകള്‍..തുടര്‍ന്നും എഴുതുക....!!!